
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ആലുവ മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പ്രദേശത്ത് ജനങ്ങളുടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.
അസ്ഫാക് ആലത്തെ 11.15 ഓടെയാണ് അമ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിൽ പോലീസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ആലുവ മാര്‍ക്കറ്റില്‍ പെണ്‍കുട്ടിയെ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രദേശത്തേക്കാണ് പ്രതിയെ ആദ്യമായി കൊണ്ടുപോയത്. പതിനഞ്ച് മിനിറ്റോളം ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നീണ്ടു. കൊലപാതകം നടത്തിയതിന് പിന്നാലെ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പൈപ്പിന്‍ ചുവട്ടിലെത്തി ഇയാള്‍ കൈ കഴുകിയിരുന്നു. പോലീസ് പ്രതിയെ രണ്ടാമതായി ഈ പൈപ്പിന്‍ ചുവട്ടിലേക്കാണ് കൊണ്ടുപോയത്.
തുടർന്ന് ആലുവ തായിക്കാട്ടുകരയിൽ പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തിച്ചു. രണ്ട് ദിവസം മാത്രമാണ് അസ്ഫാക് അവിടെ താമസിച്ചിരുന്നത്. ഇതിന് തൊട്ടടുത്താണ് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്. ഈ കെട്ടിടത്തിന് അറുപത് മീറ്ററോളം ദൂരത്താണ് പെൺകുട്ടിക്ക് ജ്യൂസ് വാങ്ങി കൊടുത്ത കട. താമസ സ്ഥലത്തെ തെളിവെടുപ്പിന് ശേഷം ജ്യൂസ് കടയിലെത്തിച്ചും തുടർന്ന് അടുത്തുള്ള ചിക്കൻ സെന്ററിലേക്കും പ്രതിയെ കൊണ്ടുപോയി. ചിക്കൻകടയിലുണ്ടായിരുന്ന ആൾ പ്രതി പെൺകുട്ടിയുമായി പോകുന്നത് കണ്ടിരുന്നുവെന്ന് മൊഴി നൽകിയിരുന്നു. ആലുവ ഫ്‌ലൈഓവറിന് സമീപമുള്ള പാത്രക്കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
കൊലപാതകത്തിൽ പ്രതിക്ക് നേരിട്ട് ബന്ധമുള്ള സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ പ്രദേശത്ത് ജനങ്ങളുടെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും പോലീസ് ഇടപെട്ട് തണുപ്പിക്കുകയായിരുന്നു. പ്രതിയുടെ കസ്റ്റഡി ഈ മാസം പത്തിന് അവസാനിക്കും. അതുകൊണ്ടുതന്നെ ഒരു ദിവസം കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അന്ന് കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സ്ഥലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു.
Content Highlights: aluva murder case,
Published: 06 Aug 2023, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented