കാസര്‍കോട്: നാട്ടിലുണ്ടാകുന്ന അപകടങ്ങളറിയുമ്പോള്‍ ഓടിയെത്തുന്നവരാണ് അഗ്‌നിരക്ഷാജീവനക്കാര്‍. എന്നാല്‍ അപകടങ്ങളറിയാനുള്ള സംവിധാനം ഇല്ലാതായാലോ, അങ്ങനെയൊരു ഗതികേടിലാണ് നിലവില്‍ കാസര്‍കോട് അഗ്‌നിരക്ഷാനിലയം. മാസങ്ങളായി ഇവിടത്തെ ലാന്‍ഡ്ഫോണ്‍ തകരാറിലാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള 101 എന്ന യൂണിവേഴ്സല്‍ നമ്പറില്‍ വിളിച്ചാല്‍ ഭാഗ്യമുള്ളവര്‍ക്ക് മാത്രം കിട്ടും. ഭാഗ്യമില്ലാത്തവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചും പരിചയമുള്ള ഉദ്യോഗസ്ഥരെ മൊബൈലില്‍ വിളിച്ചുമാണ് അപകടമറിയിക്കുന്നത്.

To advertise here,

ദേശീയപാതാനവീകരണത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മൂന്നുമാസം മുന്‍പാണ് ആദ്യമായി ടെലിഫോണ്‍ കേടായത്. ബി.എസ്.എന്‍.എല്ലുകാരെ വിളിച്ച് പരാതിപ്പെട്ടതോടെ അവരെത്തി നന്നാക്കി. എന്നാല്‍ ടെലിഫോണ്‍ സേവനം ഇടയ്ക്കിടെ ഇല്ലാതാകുന്നത് പതിവായി. ജനങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന സേവനമെന്ന നിലയില്‍ കോള്‍ഡൈവര്‍ട്ട് സേവനം ഉപയോഗിച്ചെങ്കിലും അത് വിജയമായിരുന്നില്ല.

വിളിച്ചാല്‍ കിട്ടുന്നില്ലെന്ന പരാതിയും ഫോണ്‍ വിളിച്ചാലെടുക്കുന്നില്ലെന്ന പരാതിയും തുടരുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കുന്നവരുടെ ഫോണില്‍ റിങ് ചെയ്യുന്നതായി കേള്‍ക്കുമെങ്കിലും ഈ വിളി ഇവര്‍ക്ക് അറിയാന്‍ സാധിക്കുന്നില്ല. അത് കാരണമാണ് പലപ്പോഴും ഫോണെടുക്കാന്‍ സാധിക്കാത്തതെന്നാണ് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ പരാതി.

മാസങ്ങളായിഇവിടത്തെ ലാന്‍ഡ്ഫോണ്‍ തകരാറിലാണ്

കേബിള്‍ വലിച്ചതല്ലാതെ കണക്ഷന്‍ നല്‍കാന്‍ ബി.എസ്.എന്‍.എല്‍. തയ്യാറായില്ല

തൊഴിലാളിക്ഷാമവും പണിമുടക്കും വില്ലന്‍
താത്കാലികമായി നടത്തുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ണ പരിഹാരമാകാത്തതിനാല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒ.എഫ്.സി.) സ്ഥാപിക്കാമെന്ന ബി.എസ്.എന്‍.എല്‍. അധികൃതരുടെ നിര്‍ദേശമനുസരിച്ച് അതിനുള്ള നടപടികള്‍ തുടങ്ങി. എന്നാല്‍ കേബിള്‍ വലിച്ചതല്ലാതെ മോഡം സ്ഥാപിക്കാനോ അതിനുള്ള കണക്ഷന്‍ നല്‍കാനോ ബി.എസ്.എന്‍.എല്‍. അധികൃതര്‍ തയ്യാറായിട്ടില്ല.

നേരിട്ടുകണ്ടും രേഖാമൂലവും പരാതി നല്‍കിയെങ്കിലും തൊഴിലാളിക്ഷാമവും ഉപകരണങ്ങളുടെ ക്ഷാമവും കാരണമാണ് ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്നാണ് ബി.എസ്.എന്‍.എല്‍. അധികൃതരുടെ ന്യായം.