മഞ്ചേരി: തൃക്കലങ്ങോട് കാരക്കുന്നില്‍ തൂങ്ങിമരിച്ച 18-കാരിയായ ഷൈമ സിനിവര്‍ അയല്‍വാസിയുമായി ഇഷ്ടത്തിലായിരുന്നുവെന്ന് വിവരം.  ഇയാളെ വിവാഹം കഴിക്കാന്‍ ഷൈമയ്ക്ക് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹമുറപ്പിക്കുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. 

To advertise here,

ഷൈമയുടെ ആത്മഹത്യയ്ക്ക്പിന്നാലെ കൈ ഞരമ്പ് മുറിച്ച് ഈ യുവാവും ആത്മഹത്യക്ക് ശ്രമിച്ചു. നിലവില്‍ ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാരക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനത്തിനുശേഷം പി.എസ്.സി. പരീക്ഷാപരിശീലനം നടത്തിവരുകയാണ് ഷൈമ. 

പുതിയത്ത് വീട്ടില്‍ ഷേര്‍ഷ സിനിവര്‍ എന്ന ഇബ്നുവാണ് ഷൈമയുടെ പിതാവ്. രണ്ട് വര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പിതാവിന്റെ സഹോദരന്റെ കാരക്കുന്നിലുള്ള വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ കാരക്കുന്നിലെ വീടിന്റെ ടെറസിലുള്ള കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് ഷൈമയെ കണ്ടെത്തിയത്. 

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഷൈമയുടെ വിവാഹം നിശ്ചയിച്ചത്. നിക്കാഹ് ചടങ്ങുകള്‍  നടക്കാനിരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് കാരക്കുന്ന് വലിയ ജുമാമസ്ജിദില്‍ കബറടക്കം നടക്കും. മാതാവ്: സുനീറ. സഹോദരങ്ങള്‍: തസ്‌നി സിനിവര്‍, നിഷാല്‍ 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)