നിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. 

To advertise here,

സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും ആശുപത്രിയിലെത്തി. കൂടാതെ കോണ്‍ഗ്രസ്, സിപിഎം നേതാക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്.

സർക്കാർ സ്പോൺസേഡ് കൊലപാതകമാണ് നടന്നതെന്ന് ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ സമ്മതത്തോടെയാണ് ഇത്തരം കെണികൾ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായ ഫെൻസിങ്ങാണോ അപകടമുണ്ടാക്കിയതെന്ന് പരിശോധിക്കണമെന്ന് എം. സ്വരാജ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.