ബെംഗളൂരു: കുടക് ജില്ലയിലെ ദുബാരെ ആനക്യാമ്പിൽ ആനകളുടെ ഏറ്റമുട്ടലിനിടയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. പരസ്പരം പോരടിക്കുന്നതിനിടെ നിലതെറ്റി വീണ ആനയുടെ അടിയിൽപ്പെട്ടായിരുന്നു തമിഴ്നാട് സ്വദേശിനി തുളസിയുടെ (33) മരണം. വിനോദയാത്രയ്ക്കിടെ കുടുംബസമേതമാണ് തുളസി വിനോദസഞ്ചാരകേന്ദ്രം കൂടിയായ ദുബാരെ ആനക്യാമ്പിലെത്തിയത്. ഇവിടെ ആനകളുടെ അടുത്തുപോകാനും കുളിപ്പിക്കാനും അനുവദിക്കാറുണ്ട്. ഇത്തരത്തിൽ ആന കുളിക്കുന്നത് കാണുന്നതിനിടെയാണ് സംഭവം.

To advertise here,

നദിയിൽ കുളിക്കുന്നതിനിടെ കഞ്ചൻ, മാർത്താണ്ഡ എന്നീ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇവയെ പിന്തിരിപ്പിക്കാൻ പരിശീലകർ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. കണ്ടുനിന്ന തുളസിയടക്കം സന്ദർശകർ ഭയന്നോടി. ഓട്ടത്തിനിടെ തുളസി വെള്ളത്തിലേക്ക് വീണു. കഞ്ചന്റെ ആക്രമണത്തിൽ നിലതെറ്റിയ മാർത്താണ്ഡ തുളസിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. പിന്നീട് ആനകളെ മാറ്റിയെങ്കിലും ഇതിനകം തുളസി മരിച്ചിരുന്നു. ഭർത്താവിനും കുട്ടിക്കുമൊപ്പമാണ് തുളസി ക്യാമ്പ് സന്ദർശിക്കാനെത്തിയത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സന്ദർശകരെ ആനകളുടെ അടുത്തേക്ക് പോകാൻ അനുവദിച്ചതിൽ ഗുരുതരവീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ അന്വേഷണത്തിന് കർണാടക വനംവകുപ്പ് ഉത്തരവിട്ടു. സന്ദർശകർ ആനകളുടെ അടുത്തേക്ക് പോകുന്നതും തൊടുന്നതും വിലക്കാനും നിർദേശിച്ചു.