ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ തങ്ങളാണ് വിജയിച്ചതെന്ന് വരുത്തിത്തീർക്കാനുള്ള പാകിസ്താന്റെ ആഖ്യാന തന്ത്രത്തെ രൂക്ഷമായി വിമർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂർ ഒരു സാധാരണ ദൗത്യം പോലെയല്ലായിരുന്നുവെന്നും ശത്രുവിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഉറപ്പില്ലായിരുന്ന, ചെസ്സ് കളിക്ക് സമാനമായിരുന്ന ദൗത്യത്തിൽ പാകിസ്താനെ ഇന്ത്യ ചെക്ക്‌മേറ്റ് ആക്കി വിജയം നേടിയെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കളിച്ചത് ചെസ്സാണ്. ശത്രുവിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നോ മറുനീക്കം എന്തായിരിക്കണമെന്നോ അറിയില്ലായിരുന്നു. ചിലയിടങ്ങളിൽ ഇന്ത്യ പാകിസ്താനെ ചെക്ക്‌മേറ്റ് ആക്കി. മറ്റുചിലയിടങ്ങളിൽ ശത്രുവിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു പാകിസ്താനിയോട് നിങ്ങൾ തോറ്റോ ജയിച്ചോ എന്ന് ചോദിച്ചാൽ, അയാൾ പറയും, 'കരസേനാ മേധാവി ഫീൽഡ് മാർഷലായി. ഞങ്ങൾ ജയിച്ചിരിക്കണം, അതുകൊണ്ടാണ് അദ്ദേഹം ഫീൽഡ് മാർഷലായത്'. പാകിസ്താന്റെ കരസേനാ മേധാവി അസിം മുനീറിനെ ഫൈവ് സ്റ്റാർ ജനറലും ഫീൽഡ് മാർഷലുമായി ഉയർത്തി സംഘർഷത്തിൽ തങ്ങളാണ് വിജയിച്ചതെന്ന് വരുത്തിത്തീർക്കാനുള്ള പാകിസ്താന്റെ നീക്കത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഈ ഭീകരവിരുദ്ധ ഓപ്പറേഷന് പിന്നിൽ സർക്കാർ തലത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും തന്ത്രപരമായ വ്യക്തതയുമായിരുന്നു.  ഏപ്രിൽ 23-ന് ഉന്നതതല യോഗം ചേർന്നപ്പോൾ 'ഇനി സഹിക്കാനാവില്ല' എന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്. എന്തെങ്കിലും ചെയ്യണമെന്ന് മൂന്ന് സേനാ മേധാവികൾക്കും വ്യക്തമായിരുന്നു. 'എന്തുചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കുക' എന്ന് പറഞ്ഞ് പൂർണ്ണ സ്വാതന്ത്ര്യം നൽകി. അത്തരത്തിലുള്ള ആത്മവിശ്വാസവും രാഷ്ട്രീയ ദിശാബോധവും വ്യക്തതയും ആദ്യമായി കാണുകയായിരുന്നുവെന്നും ദ്വിവേദി പറഞ്ഞു.