ഭുവനേശ്വര്‍: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരം തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതിയിരുന്നവര്‍ക്ക് കഴിഞ്ഞ പത്തുകൊല്ലമായി കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

To advertise here,

കോണ്‍ഗ്രസ്, രാജ്യത്തെ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രോഷത്തിന്റെപുറത്ത് രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്നതിന്റെ തിരക്കിലാണ് അവരെന്നും മോദി ആരോപിച്ചു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രധാനമന്ത്രിയായിരിക്കുമ്പോഴും രാഷ്ട്രീയത്തിന്റെ പല നിറഭേദങ്ങളും താന്‍ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രതിപക്ഷം വളരെ സ്വാഭാവികമായ ഒന്നാണ്. ഏതൊരു തീരുമാനത്തേക്കുറിച്ചും വിവിധ അഭിപ്രായങ്ങളുണ്ടാകും, മോദി പറഞ്ഞു. 

ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പരിധിക്കുള്ളില്‍നിന്നുകൊണ്ട് പ്രതിപക്ഷം തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, കഴിഞ്ഞ കുറച്ചുകാലങ്ങളായി ഒരു വലിയ മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടാകും. ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത ചതച്ചരയ്ക്കപ്പെട്ടു. ജനാധിപത്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളും നിരാകരിക്കപ്പെട്ടു. അധികാരം തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതിയിരുന്നവര്‍ക്ക് കേന്ദ്രത്തില്‍ അധികാരം കിട്ടാതായിട്ട് പത്തുകൊല്ലം കഴിഞ്ഞു. മറ്റൊരാള്‍ക്ക് ആദ്യദിനം മുതല്‍ ആശീര്‍വാദം നല്‍കുന്നതിനാല്‍ രാജ്യത്തെ ജനങ്ങളോട് അവര്‍ക്ക് അമര്‍ഷമാണ്, കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു. 

അവരുടെ, നുണകളുടെയും അപവാദങ്ങളുടെയും കട 50-60 കൊല്ലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ പ്രചാരണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ഇത്തരം ആളുകളുടെ പ്രവൃത്തികളും ഉദ്ദേശ്യങ്ങളും പ്രബുദ്ധരായ പൗരന്മാര്‍ക്കും ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും രാജ്യത്തെയും ഭരണഘടനയെയും സ്‌നേഹിക്കുന്നവര്‍ക്കും വലിയ വെല്ലുവിളിയായി മാറും, പ്രധാനമന്ത്രി പറഞ്ഞു.