തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ ജനങ്ങൾക്ക് 2,130 കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതിൽ പിണറായി സർക്കാരും വൈദ്യുതി വകുപ്പും റെഗുലേറ്ററി കമ്മിഷനും ഒത്തുകളിച്ചതായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഈ വിഷയത്തിൽ റെഗുലേറ്ററി കമ്മിഷന്റെ തീരുമാനങ്ങൾക്കും ഭരണതല തീരുമാനങ്ങൾക്കുമെതിരെ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കമ്മിഷനെയും മുൻ സർക്കാരിനെയും കുറ്റപ്പെടുത്തി കുമ്മനം രംഗത്ത് വന്നത്.
2014-ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജാബുവ പവർ, ജിൻഡാൽ പവർ തുടങ്ങിയ കമ്പനികളുമായി ഒപ്പുവെച്ച കരാറുകൾ പ്രകാരം അടുത്ത 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയിൽ റെഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കുകയായിരുന്നു. കരാറുകൾ റദ്ദാക്കപ്പെട്ടതോടെ പുറത്തുനിന്നും പവർ എക്‌സ്‌ചേഞ്ചുകളിൽ നിന്നും യൂണിറ്റിന് 7 മുതൽ 10 രൂപ വരെ നൽകി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ ബോർഡ് നിർബന്ധിതരായി. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവഴി 2,130 കോടി രൂപയിലേറെ അധിക ബാധ്യതയാണുണ്ടായത്. സർചാർജായും ഉയർന്ന വൈദ്യുതി ബില്ലുകളായും ഒടുവിൽ ഈ സാമ്പത്തിക ഭാരം മുഴുവൻ സാധാരണക്കാരായ ജനങ്ങളുടെ തലയിലാണ് എത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ചു കരാർ റദ്ദാക്കരുതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്റണിയും കെ.എസ്.ഇ.ബി ചെയർമാൻ എൻ.എൻ. പിള്ളയും സർക്കാരിനെയും വൈദ്യുതി മന്ത്രിയെയും റെഗുലേറ്ററി കമ്മിഷനെയും കൃത്യമായി അറിയിച്ചിരുന്നെങ്കിലും കരാർ സംരക്ഷിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല.
2022 നവംബറിലെ മന്ത്രിസഭാ തീരുമാനപ്രകാരം വിരമിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ റെഗുലേറ്ററി കമ്മിഷൻ ചെയർമാനായി നിയമിച്ചത് പിണറായി സർക്കാരായതിനാൽ കമ്മിഷന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കേണ്ട സംവിധാനങ്ങൾ തന്നെ സർക്കാരിന്റെ ഒത്താശയോടെ ഖജനാവ് കൊള്ളയടിക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
Content Highlights: Kummanam Rajasekharan accuses former Kerala government of collusion in power deal cancellation, leading to a financial burden of over 2,130 crore rupees.
Published: 13 Sept 2026, 07:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented