ന്യൂഡൽഹി: ഗവർണർ ആറുമാസം ബില്ലുകളിൽ തീരുമാനമെടുക്കാതിരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകാനാവില്ലെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പരാമർശം.
ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിന്റെ വിധിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഉന്നയിച്ച റഫറൻസിന്മേൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ വാദം തുടരുകയാണ്.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറോ രാഷ്ട്രപതിയോ കൈകാര്യംചെയ്തതിൽ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് റിട്ട് ഹർജി നൽകാനാവില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ അഭിപ്രായമറിയാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവർണറോ കോടതിയിൽ മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാടറിയിക്കണം. ഭാവിയിലും ഉയർന്നുവരാവുന്ന പ്രശ്നമാണിതെന്ന് മേത്ത പറഞ്ഞു.
കേന്ദ്രം പറഞ്ഞത്
• ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം മൗലികാവകാശലംഘനമുണ്ടാകുമ്പോൾ ഉപയോഗിക്കാനുള്ള റിട്ട് ഹർജികൾ ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടിക്കെതിരേ നൽകിയാൽ നിലനിൽക്കില്ല
• സംസ്ഥാനങ്ങൾക്ക് സ്വന്തംനിലയ്ക്ക് മൗലികാവകാശമില്ല. ജനങ്ങളുടെ മൗലികാവകാശം സംരക്ഷിക്കാനുള്ള ചുമതലയാണുള്ളത്.
• ഗവർണറോ രാഷ്ട്രപതിയോ ബില്ലുകളിൽ സമയക്രമം പാലിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്ന് തമിഴ്നാട് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
• കർത്തവ്യം നിർവഹിച്ചില്ലെന്ന കാരണത്താൽ ഒരു ഭരണഘടനാസ്ഥാപനത്തിന് നിർദേശം നൽകാൻ മറ്റൊരു ഭരണഘടനാ സ്ഥാപനമായ കോടതിക്ക് കഴിയില്ല
Content Highlights: Supreme Court Questions Governor's Inaction on Bills
Published: 29 Aug 2025, 06:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented