ചെന്നൈ: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന കാര്യം ഉറപ്പായതിനാലാണ് തമിഴ്നാടിനെ കേന്ദ്ര ബജറ്റിൽ അവഗണിച്ചതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബജറ്റിനെ നിരാശാജനകമെന്ന് വിശേഷിപ്പിക്കുകയും സംസ്ഥാനത്തിൻ്റെ താത്പര്യങ്ങൾ പൂർണമായും അവഗണിച്ചുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.. സംസ്ഥാനം തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സന്ദർഭമായതിനാൽ ബജറ്റിൽ തങ്ങളുടെ ആശങ്കകൾ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിശദമായ പ്രസ്താവനയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
"ഈ വർഷമെങ്കിലും ബി.ജെ.പി. സർക്കാരിൻ്റെ കണ്ണുകളിൽ തമിഴ്‌നാട് തെളിഞ്ഞു കാണുമെന്നും ഞങ്ങളുടെ ശബ്ദം അവരുടെ ചെവികളിൽ എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകൾ തകർത്ത് കേന്ദ്ര സർക്കാർ പകരം വലിയ നിരാശയാണ് നൽകിയത്," അദ്ദേഹം പറഞ്ഞു. ദരിദ്രർക്കും സ്ത്രീകൾക്കും കർഷകർക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രയോജനകരമായ പ്രധാന പദ്ധതികളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും സ്റ്റാലിൻ ആരോപിച്ചു. തമിഴ്‌നാടിനായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കാത്തതിലും പ്രധാന പദ്ധതികളുടെ തടഞ്ഞുവെച്ച ഫണ്ടുകൾ വിതരണം ചെയ്യാത്തതിലും അദ്ദേഹം കേന്ദ്രത്തെ വിമർശിച്ചു.
സംസ്ഥാനങ്ങളുടെ മൊത്തം നികുതി വരുമാനത്തിൽ 41 ശതമാനത്തിൽ നിന്ന് 50 ശതമാനമായി വർധിപ്പിക്കണമെന്ന തമിഴ്‌നാടിൻ്റെയും മറ്റ് പല സംസ്ഥാനങ്ങളുടെയും ദീർഘകാല ആവശ്യം വീണ്ടും അവഗണിക്കപ്പെട്ടുവെന്ന് സ്റ്റാലിൻ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്ക് 4.097 ശതമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്ന നികുതി വിഹിതത്തിൽ തമിഴ്‌നാടിൻ്റെ ഓഹരിയെക്കുറിച്ചും സ്റ്റാലിൻ ആശങ്ക പ്രകടിപ്പിച്ചു. പ്രാഥമിക കണക്കുകൾ ഉദ്ധരിച്ച്, മറ്റ് സമാന സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പ്രതിവർഷം ഏകദേശം 5,000 കോടി രൂപയുടെ വരുമാന നഷ്ടത്തിന് കാരണമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടി. പരിഷ്കാരങ്ങൾ സംസ്ഥാനങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ച ഈ സമയത്ത് കേന്ദ്ര നികുതികളിൽ തമിഴ്‌നാടിൻ്റെ ഓഹരി ഏകദേശം 1,200 കോടി രൂപയായി കുറച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൽ ജീവൻ മിഷന് കീഴിൽ ആവശ്യപ്പെട്ട 3,112 കോടി രൂപ വിതരണം ചെയ്യാത്തതിനെക്കുറിച്ച് സൂചിപ്പിച്ച്, 2025-26 ബഡ്ജറ്റ് എസ്റ്റിമേറ്റിൽ 67,000 കോടി രൂപയിൽ നിന്ന് റവീസ്ഡ് എസ്റ്റിമേറ്റിൽ 17,000 കോടി രൂപയായി പദ്ധതിയുടെ വകയിരുത്തൽ കുറച്ചതിനെ സ്റ്റാലിൻ വിമർശിച്ചു, ഇത് പദ്ധതിയെ തളർത്താനുള്ള ശ്രമമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രധാനമന്ത്രി സഡക് യോജനയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിൽ 19,000 കോടി രൂപയിൽ നിന്ന് 11,000 കോടി രൂപയായും, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ 35,832 കോടി രൂപയിൽ നിന്ന് 32,500 കോടി രൂപയായും വകയിരുത്തൽ കുറച്ചതിനെയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പി.എം. ഇന്റേൺഷിപ്പ് പദ്ധതിയെ വലിയ പരാജയം എന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ വർഷം 10,831 കോടി രൂപ പദ്ധതിക്കായി പ്രഖ്യാപിച്ചിരുന്നെങ്കിലും, 2025-26 ലെ പുതുക്കിയ എസ്റ്റിമേറ്റ് വെറും 526 കോടി രൂപ മാത്രമാണെന്നും സ്റ്റാലിൻ പറഞ്ഞു.
സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിൽ 3,548 കോടി രൂപ വിതരണം ചെയ്യുന്നതിനെക്കുറിച്ച് യാതൊരു പരാമർശവും ഇല്ലാത്തതിനെ സ്റ്റാലിൻ വിമർശിച്ചു, മൂന്ന് ഭാഷാ നയം നടപ്പിലാക്കാത്തതിനെ തുടർന്നാണ് ഇത് തടഞ്ഞുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ജൽ ജീവൻ മിഷൻ നടപ്പിലാക്കുന്നതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്, എന്നിട്ടും തടഞ്ഞുവെച്ച ഫണ്ടുകൾ വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
Content Highlights: Tamil Nadu CM M.K. Stalin criticizes the Union Budget for alleged neglect and ignoring state`s interests. Find out why.
Published: 02 Feb 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented