ന്യൂഡല്‍ഹി: ഓഹരി കൈമാറ്റം സംബന്ധിച്ച കേസില്‍ മുന്‍ ഉടമ കലാനിധി മാരന് നല്‍കാനുള്ള കുടിശ്ശിക തുക ഉടന്‍ നല്‍കണമെന്ന് സ്‌പൈസ് ജെറ്റിനോട് നിര്‍ദ്ദേശിച്ച് ഡല്‍ഹി ഹൈക്കോടതി. 2018-ലാണ് കമ്പനിയുടെ നിലവിലെ ഉടമസ്ഥരും കലാനിധി മാരനും തമ്മിലുള്ള ഓഹരി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ കമ്പനി പരാജയപ്പെടുന്നത്. മാരന് 7 കോടി രൂപയും പലിശയും നല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇതില്‍ 4.8 കോടി കുടിശ്ശികയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

To advertise here,

ഇതോടെയാണ്  കടുത്ത പ്രതിസന്ധിയിലാണെന്നും നിലനില്‍പ്പിന് പോലും ബുദ്ധിമുട്ടുകയാണെന്നും സ്‌പൈസ് ജെറ്റ് ഹൈക്കോടതിയെ അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സെപ്റ്റംബര്‍ 10-നകം കുടിശ്ശിക കൊടുത്തു തീര്‍ത്തില്ലെങ്കില്‍ കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളില്‍ തുക നല്‍കുമെന്ന് സ്‌പൈസ് ജെറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. 

സ്പൈസ് ജെറ്റിന്റെ നിലനില്‍പ്പിനെ പറ്റിയുള്ള ആശങ്ക നേരത്തെ തന്നെ കമ്പനി സൂചിപ്പിച്ചിരുന്നു. ഒമ്പതു മാസങ്ങളില്‍ 1,514 കോടിയുടെ നഷ്ടമാണ് സ്പൈസ് ജെറ്റ് നേരിട്ടത്. സ്പൈസ് ജെറ്റിനെതിരെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികളാരംഭിക്കാന്‍ അയര്‍ലന്‍ഡ് ആസ്ഥാനമായ വിമാനം വാടകയ്ക്ക് നല്‍കുന്ന കമ്പനിയായ എയര്‍കാസില്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ(എന്‍.സി.എല്‍.ടി) സമീപിക്കുകയും ചെയ്തിരുന്നു.