ന്യൂഡൽഹി: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്കിനെതിരെ ഉയർന്ന ആരോപണങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സർക്കാരുമായി രഹസ്യ ധാരണയുണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചതെന്ന വിമർശനങ്ങളെ വാങ്ചുക് ശക്തമായി തള്ളിക്കളഞ്ഞു. തന്റെ സത്യസന്ധത തെളിയിക്കാൻ 26 ദിവസത്തെ കഠിനമായ നിരാഹാരം പോരെയെന്ന് അദ്ദേഹം വിമർശകരോട് വൈകാരികമായി ചോദിച്ചു.

To advertise here,

കോൺഗ്രസ് എംപി ഇമ്രാൻ മസൂദാണ് വാങ്ചുക്കിനെതിരെ പ്രധാനമായും രംഗത്തെത്തിയത്. അദ്ദേഹത്തെ "അണ്ണാ ഹസാരെ പാർട്ട് 2" എന്ന് വിശേഷിപ്പിച്ച മസൂദ്, സർക്കാരുമായി വ്യക്തിപരമായ നേട്ടങ്ങൾക്കായി വാങ്ചുക് ധാരണയിലെത്തിയെന്ന് ആരോപിച്ചു. സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ വിദ്യാർത്ഥികൾ ആരും ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദ്യമുയർത്തി. വാങ്ചുക് ഇത്രയും കാലം നിശബ്ദനായിരുന്നെന്നും ഇപ്പോൾ സർക്കാരുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ ആരോപണങ്ങളിൽ താൻ അങ്ങേയറ്റം ദുഃഖിതനാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ വാങ്ചുക് വ്യക്തമാക്കി. ഡൽഹിയിലെ കടുത്ത ചൂടിൽ 26 ദിവസം പട്ടിണി കിടന്നത് ഒരു ഇടപാടിന് വേണ്ടിയാണോ എന്ന് അദ്ദേഹം ചോദിച്ചു. തന്റെ സ്വഭാവത്തിന് സർട്ടിഫിക്കറ്റ് നൽകേണ്ടത് വിമർശകരല്ലെന്നും, തന്റെ പ്രവൃത്തികൾ തന്നെയാണ് തന്റെ സത്യസന്ധതയ്ക്കുള്ള തെളിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 22 മിനിറ്റ് ദൈർഘ്യമുള്ള തന്റെ വീഡിയോ പൂർണ്ണമായും കണ്ടതിന് ശേഷം മാത്രം നിഗമനങ്ങളിൽ എത്താൻ അദ്ദേഹം ആളുകളോട് അഭ്യർത്ഥിച്ചു.

ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുക്കില്ലെന്നും പാർലമെന്റിൽ തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ചർച്ച അനുവദിക്കുമെന്നും സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്നാണ് തീരുമാനം. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 എംപിമാർ അദ്ദേഹത്തെ സന്ദർശിച്ച് സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ സമരം രാജ്യത്തെ യുവാക്കളുടേതാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേതല്ലെന്നും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപക് വ്യക്തമാക്കി. രാഷ്ട്രീയ തർക്കങ്ങൾക്കിടയിലും തങ്ങളുടെ പോരാട്ടം ദുർബലമാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.