ന്യൂഡൽഹി: രാജ്യത്തെ മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. അവശ്യസാധനങ്ങളുടെ വർധിച്ചുവരുന്ന വിലയും തൊഴിലാളികളുടെ യഥാർഥ വേതനത്തിലുണ്ടായ ഇടിവും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

To advertise here,

തുടർച്ചയായ നാല് മാസമായി മൊത്തവില പണപ്പെരുപ്പം 10 ശതമാനമായി തുടരുകയാണെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. സി.എം.ഐ.ഇ കണക്കുകൾ പ്രകാരം, ഏപ്രിൽ മാസത്തിന് ശേഷം പണപ്പെരുപ്പം ക്രമീകരിച്ച വേതനത്തിൽ 5.7 ശതമാനത്തിന്റെ ഇടിവുണ്ടായതായി ജയറാം രമേശ് പറഞ്ഞു. ഗ്രാമീണ മേഖലയിൽ വേതനത്തിൽ ഒൻപത് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

സർക്കാർ കണക്കുകൾ പ്രകാരം, ജൂലൈയിലെ 9.78 ശതമാനത്തിൽനിന്ന് ഓഗസ്റ്റ് മാസത്തിൽ മൊത്തവില പണപ്പെരുപ്പം 9.92 ശതമാനമായി ഉയർന്നു. ഭക്ഷ്യ പണപ്പെരുപ്പം 6.65 ശതമാനത്തിൽനിന്ന് 7.05 ശതമാനമായും നിർമാണ മേഖലയിലെ പണപ്പെരുപ്പം 8.29 ശതമാനത്തിൽനിന്ന് 8.37 ശതമാനമായും വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എല്ലാം ശരിയാണെ’ന്ന് (സബ് ചംഗാ സി) പ്രധാനമന്ത്രി നിരന്തരം പറയുമ്പോഴും, യഥാർഥത്തിൽ രാജ്യത്ത് 'എല്ലാം വിലകൂടിയതാണ്' (സബ് മഹംഗാ സി) എന്ന് ജയറാം രമേശ് പരിഹസിച്ചു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം കാരണം ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.