
ന്യൂഡൽഹി: അഖിലേന്ത്യാതലത്തിൽ നടക്കുന്ന എസ്‌ഐആറിനെതിരേ പോരാടാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ദിരാഭവനിൽ വിളിച്ച യോഗം ‘ബഹിഷ്കരിച്ച്’ പ്രവർത്തക സമിതിയംഗം ശശി തരൂർ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും അടക്കം പങ്കെടുത്ത യോഗത്തിൽ ക്ഷണമുണ്ടായിട്ടും തരൂരെത്തിയില്ല. അതേസയം, കോൺഗ്രസ് യോഗം ഇന്ദിരാഭവനിൽ തുടങ്ങുന്ന സമയംതന്നെ, രാംനാഥ് ഗോയങ്ക പ്രഭാഷണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാലു ഫോട്ടോകൾ ചേർത്ത് അദ്ദേഹത്തെ പ്രകീർത്തിക്കുന്ന പോസ്റ്റ് തരൂർ എക്സിൽ പങ്കുവെച്ചു.
കടുത്ത ജലദോഷവും ചുമയും സഹിച്ച് മോദിയുടെ പ്രസംഗം കേൾക്കാൻ സദസ്സിലെത്തിയ തരൂർ, അതിലുള്ള സന്തോഷവും വെളിപ്പെടുത്തി.
കോൺഗ്രസിനെ പരോക്ഷമായി വിമർശിക്കുന്ന പ്രസംഗമായിരുന്നു മോദിയുടേത്. മെക്കാളെ പ്രഭു അടിച്ചേൽപ്പിച്ച കൊളോണിയൽ മാനസികാവസ്ഥ ഇന്ത്യക്കാരുടെ ആത്മവിശ്വാസം തകർത്തെന്ന് പറഞ്ഞ മോദി, 200 വർഷത്തെ ഈ അടിമ മനോഭാവം അടുത്ത 10 വർഷത്തിനുള്ളിൽ മാറ്റിയെടുക്കുമെന്നും പ്രഖ്യാപിച്ചു. കോൺഗ്രസ് സ്വാതന്ത്ര്യസമരകാലത്തോ പിന്നീട് സ്വതന്ത്രേന്ത്യയിൽ ജവാഹർലാൽ നെഹ്‌റുമുതലുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്തോ ഈ അടിമ മനോഭാവം മാറ്റിയില്ലെന്ന വിമർശനം കൂടിയായിരുന്നു മോദിയുടെ പ്രസംഗം. ഇതാണ് തരൂർ ട്വീറ്റ് ചെയ്തതും മോദിയെ വാനോളം പുകഴ്ത്തിയതും. ഇതേക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല.
താൻ എല്ലായ്‌പ്പോഴും തിരഞ്ഞെടുപ്പ് മോഡിലാണെന്ന് ആരോപണമുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വൈകാരിക മോഡിലായിരുന്നു താൻ എന്ന് മോദി പ്രസംഗിച്ചതായും തരൂർ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ പ്രസംഗം സാമ്പത്തിക വീക്ഷണമായും സാംസ്കാരിക പ്രവർത്തനത്തിനുള്ള ആഹ്വാനമായി വർത്തിച്ചെന്നും തരൂർ കുറിച്ചു.
Content Highlights: Shashi Tharoor's Absence from Congress Meeting Sparks Debate Amidst Modi Praises
Published: 19 Nov 2025, 04:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented