ന്യൂഡല്‍ഹി: നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ നിശ്ചയിക്കാന്‍ സുപ്രീംകോടതി കൊളീജിയം ഉടന്‍ യോഗംചേരും. മേഘാലയ, കല്‍ക്കട്ട, മണിപ്പുർ, രാജസ്ഥാന്‍ എന്നീ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ നിശ്ചയിക്കാനാണ് സുപ്രീംകോടതി കൊളീജിയം യോഗംചേരുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി പുതുതായി നിയമിക്കാന്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ പേരുകളുമുണ്ടെന്നാണ് സുപ്രീംകോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഐ.പി. മുഖര്‍ജി ഇന്നലെയാണ് വിരമിച്ചത്. മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. സോമശേഖര്‍ പതിനാലാം തീയതിയും കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം പതിനഞ്ചാം തീയതിയും വിരമിക്കും. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.ആര്‍. ശ്രീറാം 27-ാം തീയതിയാണ് വിരമിക്കുന്നത്. ഈ നാല് ഹൈക്കോടതികളിലേക്കുള്ള ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന.
പട്ന ഹൈക്കോടതിയിലും നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണുള്ളത്. ആക്ടിങ് ചീഫ് ജസ്റ്റിസായ കര്‍ണാടക ജഡ്ജി പി.ബി. ബജന്‍ത്രി അടുത്ത മാസം 22ന് വിരമിക്കും. വിരമിക്കുന്നതിന് മുമ്പ് ജസ്റ്റിസ് പി.ബി. ബജന്‍ത്രിയെ പട്ന ഹൈക്കോടതിയിലെ സ്ഥിരം ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശയും സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് കൈമാറിയേക്കും. ജസ്റ്റിസ് ബജന്‍ത്രിയുടെ പിന്‍ഗാമിയെ സംബന്ധിച്ച ചര്‍ച്ചകളും കൊളീജിയം യോഗത്തിലുണ്ടായേക്കും.
പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ. വിനോദ് ചന്ദ്രന്‍ സുപ്രീംകോടതി ജഡ്ജിയായതിനുശേഷം കേരള ഹൈക്കോടതിയില്‍നിന്നുള്ള ജഡ്ജിമാരാരും മറ്റ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാരായി നിയമിതരായിട്ടില്ല. അതിനാല്‍ കേരള ഹൈക്കോടതിയില്‍നിന്നുള്ള ജഡ്ജിമാര്‍ ഇത്തവണ കൊളീജിയം പരിഗണിക്കുന്ന പട്ടികയിലുണ്ടെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ ഒന്നാമന്‍. ജസ്റ്റിസുമാരായ എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, അനില്‍ നരേന്ദ്രന്‍ എന്നിവരാണ് സീനിയോറിറ്റിയില്‍ ജസ്റ്റിസ് മുഷ്താഖിന് തൊട്ടു പിന്നിലുള്ളവര്‍. ഈ മൂന്നുപേരും ജഡ്ജിമാരാകുന്നത് ഒരേ ദിവസമാണ്, 2014 ജനുവരി 23ന്.
Content Highlights: Four High Courts Await Chief Justices: Supreme Court Collegium to Deliberate Appointments
Published: 06 Sept 2025, 05:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented