കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍  കോളേജിലെ വിദ്യാര്‍ഥിനിയെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇരുപതുകാരിയായ എം.ബി.ബി.എസ്.
വിദ്യാര്‍ഥിനിയെയാണ് കമര്‍ഹാടിയിലെ ഇ.എസ്‌.ഐ. ക്വാട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

To advertise here,

ഇ.എസ്‌.ഐ. ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണ് വിദ്യാര്‍ഥിനി താമസിച്ചിരുന്നത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിക്ക് വിഷാദരോഗമുണ്ടായിരുന്നിരിക്കാമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

സംഭവം നടന്ന ദിവസം രാത്രി, യുവതിയുടെ അമ്മ മുറിയുടെ കതകില്‍ നിരവധി തവണ മുട്ടിയെങ്കിലും യുവതി പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ്‌
മകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ യുവതിയെ കമര്‍ഹാടിയിലെ ഇ.എസ്‌.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 

മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ കമര്‍ഹാടി പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മകളുടെ മരണത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടില്ല. യുവതിയുടെ മുറിയില്‍നിന്നും ആത്മഹത്യാകുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)