മുംബൈ: അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ശതമാനം(0.25) കുറവുവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.

To advertise here,

രണ്ടുമാസത്തിലൊരിക്കല്‍ നടക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതി(എംപിസി)യുടെ മൂന്നുദിവസത്തെ യോഗത്തിനുശേഷമാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനമെടുത്തത്. നേരത്തെ കഴിഞ്ഞ ജൂണിലാണ് റിപ്പോ നിരക്ക് ആറുശതമാനത്തില്‍നിന്ന് 5.50 ശതമാനമായി കുറച്ചത്. പിന്നീട് ഇതേ നിരക്ക് നിലനിര്‍ത്തുകയായിരുന്നു.

റിപ്പോ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും കുറയും. ഇതിനാല്‍ പ്രതിമാസ തിരിച്ചടവ് തുകയോ(ഇഎംഐ) തിരിച്ചടവുകളുടെ കാലയളവോ കുറയാം. ഇനി 2026 ഫെബ്രുവരിയിലാണ് പണനയസമിതിയുടെ അടുത്തയോഗം.