റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഭീകര ശൃംഖലയാണെന്ന് പോലീസ്. ഈ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികൾക്ക് തെഹ്രീകെ താലിബാൻ ഹിന്ദുസ്ഥാൻ (TTH) എന്ന സംഘടനയുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

To advertise here,

ദുബായ് യാത്രയ്ക്കിടെ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായ ഇവർ, എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് പാകിസ്താനിലെ തങ്ങളുടെ കൈകാര്യം ചെയ്യുന്നവരുമായി ആശയവിനിമയം നടത്തിയിരുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഭീകരർക്ക് കൈമാറിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിദേശത്തുനിന്നും ഇവർക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ ലഭിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. നിലവിൽ ഈ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

അറസ്റ്റിലായ മൂന്ന് പേരും ബോട്ടിം (Botim), വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള എൻക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്ഫോമുകളിലൂടെ തങ്ങളുടെ ഹാൻഡ്ലർമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി എഎൻഐ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ദുബായിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആപ്പാണ് ബോട്ടിം.

പെട്രോൾ ബോംബെറിയുന്ന സംഭവം മുഴുവൻ പ്രതികൾ തങ്ങളുടെ മൊബൈൽ ഫോണുകളിൽ റെക്കോർഡ് ചെയ്യുകയും പിന്നീട് ആ ദൃശ്യങ്ങൾ തങ്ങളുടെ ഹാൻഡ്ലറുമായി പങ്കുവെക്കുകയും ചെയ്തതായി എഎൻഐ സ്രോതസ്സുകൾ അവകാശപ്പെട്ടു

പ്രതികളായ സെയ്ഫ് അൻസാരിയും അമൻ അൻസാരിയും ദുബായിലേക്ക് യാത്ര ചെയ്തിരുന്നതായും അവിടെവെച്ച് അവർ ഭാട്ടി എന്നുവിളിക്കുന്ന ഷഹബാസ് റാണ (Shahbaz Rana) എന്ന പാകിസ്താൻ പൗരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ കാലയളവിലാണ് ഇവർ തീവ്രവാദ ചിന്താഗതിയിലേക്ക് ആകൃഷ്ടരായെന്നും (Radicalised) തുടർന്നാണ് ടിടിഎച്ചിന്റെ ഇന്ത്യ വിരുദ്ധ അജണ്ടയെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സമ്മതിച്ചതെന്നുമാണ് പോലീസിന്റെ അനുമാനം. കേസിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.