ന്യൂഡൽഹി: 27 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുന്നു. ജൂൺ 18-ന് നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ 8 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സ്ഥാനാർഥി നിർണ്ണയത്തിനുമുള്ള ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രോസ് വോട്ടിങ് സാധ്യതകൾ ഇരു മുന്നണികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.
നിലവിൽ രാജ്യസഭയിൽ 148 എംപിമാരുള്ള എൻഡിഎ, ഈ തിരഞ്ഞെടുപ്പോടെ തങ്ങളുടെ അംഗസംഖ്യ 150 കടത്താമെന്ന പ്രതീക്ഷയിലാണ്. 27 സീറ്റുകളിൽ 17 മുതൽ 18 വരെ സീറ്റുകൾ നേടാനായാൽ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് മുന്നണി കൂടുതൽ അടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, രവ്‌നീത് സിങ് ബിട്ടു തുടങ്ങിയ പ്രമുഖരുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക തിരഞ്ഞെടുപ്പ്. ഇതിൽ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നും ബിട്ടു രാജസ്ഥാനിൽ നിന്നും ബിജെപി സ്ഥാനാർഥികളായി മത്സരിക്കാൻ സാധ്യതയുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നത് രാഷ്ട്രീയ കക്ഷികളെ ആശങ്കപ്പെടുത്തുന്നുണ്ട്. മധ്യപ്രദേശിൽ ഒരു സീറ്റ് ഉറപ്പിക്കാൻ കോൺഗ്രസിന് ആവശ്യമായ ഭൂരിപക്ഷമുണ്ടെങ്കിലും ആറ് വോട്ടുകളുടെ മാത്രം അധിക പിന്തുണയുള്ളത് ക്രോസ് വോട്ടിങ് ഭീഷണി ഉയർത്തുന്നു. ദിഗ്‌വിജയ് സിങ് ഇത്തവണ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ കോൺഗ്രസിന് അവിടെ കരുത്തനായ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വരും. കർണാടകയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയുടെ പുനർതിരഞ്ഞെടുപ്പ് ഏകദേശം ഉറപ്പാണ്. രാജസ്ഥാനിൽ ബിജെപി രണ്ട് സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും നേടുമെന്ന് കരുതപ്പെടുന്നു; അശോക് ഗെഹ്‌ലോട്ട്, പവൻ ഖേര എന്നിവരാണ് കോൺഗ്രസിന്റെ പരിഗണനയിലുള്ളത്.
ഗുജറാത്തിൽ ചരിത്രത്തിലാദ്യമായി രാജ്യസഭയിൽ കോൺഗ്രസിന് പ്രാതിനിധ്യമില്ലാത്ത സാഹചര്യം ഉണ്ടായേക്കാം എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മറ്റൊരു വശം. നിലവിലെ ഏക എംപി ശക്തിസിൻ ഗോഹിലിന്റെ കാലാവധി ജൂൺ 21-ന് തീരുന്നതോടെ, മതിയായ എംഎൽഎമാരുടെ പിന്തുണയില്ലാത്തത് കോൺഗ്രസിന് വലിയ തിരിച്ചടിയാകും. ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎം പിന്തുണയോടെ ഒരു സീറ്റ് നേടാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഷിബു സോറന്റെ മരണം മൂലം ഒഴിവു വന്ന സീറ്റിലടക്കം മൂന്ന് ഉപതിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കുന്നുണ്ട്.
Content Highlights: Get the latest on the June 2026 Rajya Sabha elections. Discover BJP's strategy to reach 150 seats, key candidate races, and cross-voting risks.
Published: 01 Jun 2026, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented