ന്യൂഡൽഹി: വനിതാ സംവരണ ബില്ലിലെ ഭേദഗതികളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീശക്തി നമ്മുടെ ദേശീയ ഭാവനയുടെയും കാഴ്ചപ്പാടിന്റെയും പ്രേരകശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളിൽ സ്ത്രീശക്തി ഒരു കേന്ദ്രബിന്ദുവാണ്. എന്നാൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ഭേദഗതി ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും രാഹുൽ ലോക്‌സഭയിൽ പറഞ്ഞു.
ഈ ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും, സ്ത്രീ ശാക്തീകരണവുമായി ഇതിന് ബന്ധമില്ലെന്നുമാണ് അദ്ദേഹം ആരോപിച്ചത്. രാജ്യത്തിന്റെ ഭൂപടം മാറ്റിവരയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രമാണിത്. ഇന്ത്യയിലെ സ്ത്രീകളെ മുൻനിർത്തി സർക്കാർ മണ്ഡല പുനർനിർണയത്തെ ഒളിച്ചുകടത്തുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീകളെ സർക്കാർ മറയായി ഉപയോഗിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ബിൽ കേവലം ഒരു രാഷ്ട്രീയ തന്ത്രമാണ്. ഇതിനു പിന്നിൽ ഒ.ബി.സി., ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റിനിർത്താനുള്ള ഗൂഢാലോചനയുണ്ടെന്നും രാഹുൽ ആരോപിച്ചു. ബിജെപി തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ചെയ്തതുപോലെ മണ്ഡല പുനർനിർണയത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മൊത്തമായി പുനർക്രമീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വനിതാ സംവരണം നടപ്പിലാക്കാൻ സർക്കാർ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോഴത്തെ ബില്ലിന് പകരം പഴയ ബിൽ ഉടൻ കൊണ്ടുവരണമെന്നും, ഒരു നിമിഷം പോലും വൈകാതെ അത് നടപ്പിലാക്കാൻ പ്രതിപക്ഷം തയ്യാറാണെന്നും അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു. ഇപ്പോൾ കൊണ്ടുവന്ന ബിൽ സ്ത്രീകളെ ഒരു മറയാക്കി ഉപയോഗിച്ച് ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഒന്നാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പ്രസംഗത്തിനിടെ സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വലിയ വാക്‌പോരിനും ബഹളത്തിനും കാരണമായി.
പ്രസംഗത്തിനിടയിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ സൂചിപ്പിച്ചുകൊണ്ട് ഒരു തമാശയും രാഹുൽ പങ്കുവെച്ചു. 'പ്രധാനമന്ത്രിക്കും എനിക്കും ഭാര്യമാരില്ലാത്തതുകൊണ്ട് ആ ഒരു വശത്തുനിന്നുള്ള ഉപദേശങ്ങൾ കിട്ടാറില്ല, എങ്കിലും ഞങ്ങൾക്ക് അമ്മയും സഹോദരിമാരുമുണ്ട്' എന്ന രാഹുലിന്റെ പരാമർശം സഭയിൽ ചിരിപടർത്തി. കൂടാതെ, കഴിഞ്ഞ 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് സാധിക്കാത്ത ഒരു കാര്യം തന്റെ സഹോദരി പ്രിയങ്ക ഗാന്ധി സാധിച്ചു എന്നും, അത് അമിത് ഷായെ ചിരിപ്പിക്കുക എന്നതായിരുന്നു എന്നും കഴിഞ്ഞദിവസത്തെ പ്രസംഗത്തെ സൂചിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
Published: 17 Apr 2026, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented