ന്യൂഡൽഹി: പരീക്ഷാ ക്രമക്കേട് തടയൽ ബില്ലിൽ ലോക്സഭയിൽ ചർച്ച ആരംഭിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലില്ല. ഭരണപക്ഷ-പ്രതിപക്ഷ എംപിമാർ തമ്മിൽ കടുത്ത വാക്പോരാണ് സഭയിൽ അരങ്ങേറുന്നത്. ബിൽ ഭേദഗതികൾ വെറും കണ്ണിൽ പൊടിയിടലാണെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ബിജെപി എംപി ബാൻസുരി സ്വരാജും രംഗത്തെത്തി. യുപിഎ ഭരണകാലത്ത് ഒന്നോ രണ്ടോ അല്ല, 22 തവണയാണ് പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷകൾ റദ്ദാക്കേണ്ടി വന്നതെന്ന് അവർ പാർലമെന്റിൽ ചൂണ്ടിക്കാട്ടി.

To advertise here,

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച വിരുദ്ധ സമരത്തിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകവും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിക്കേണ്ടി വന്ന സാഹചര്യം എന്താണെന്നും, ഈ ക്രൂരമായ നടപടിക്ക് ഉത്തരവിട്ടത് ആരാണെന്നും കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി ചോദിച്ചു. ഈ നടപടിയുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രിയങ്ക ഗാന്ധി, പ്രതിഷേധിച്ച വിദ്യാർഥികളെ തീവ്രവാദികളെയെന്ന പോലെയാണോ പരിഗണിക്കുന്നതെന്നും ചോദിച്ചു. പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയത് പ്രധാനമന്ത്രിയാണോ അതോ ആഭ്യന്തര മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നും അവർ പറഞ്ഞു.

പരീക്ഷാ ക്രമക്കേട് തടയുന്നതിനുള്ള പുതിയ നിയമഭേദഗതിയിന്മേൽ ലോക്സഭയിൽ പത്ത് മണിക്കൂർ നീളുന്ന മാരത്തൺ ചർച്ചയ്ക്കാണ് കേന്ദ്ര സർക്കാർ തയ്യാറായിരിക്കുന്നത്. പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധങ്ങൾക്കും ചർച്ചാ സമയം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിനും പിന്നാലെയാണ് ചർച്ച സമയം ഉയർത്തിയത്. ആദ്യം നിശ്ചയിച്ചിരുന്ന ആറ് മണിക്കൂർ സമയം എട്ട് മണിക്കൂറായും, പിന്നീട് പത്ത് മണിക്കൂറായും വർദ്ധിപ്പിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു.