
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പിച്ചതായി റിപ്പോർട്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിൽ 'തുടർച്ചയായ പക്ഷപാതപരമായ അസമത്വം' കാണിക്കുന്നു എന്നതാണ് സിഇസിക്കെതിരെയുള്ള പുതിയ ആരോപണം.
50 അംഗങ്ങളുടെ ഒപ്പുകളാണ് ഇതിനായി വേണ്ടത്, എന്നാൽ 73 രാജ്യസഭാ എംപിമാരാണ് ഇത്തവണ നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളത്. കോൺഗ്രസ്, ടിഎംസി, എസ്പി, ഡിഎംകെ, ഇടതുപക്ഷ പാർട്ടികൾ, ശിവസേന (യുബിടി), എൻസിപി (എസ്പി), ആർജെഡി, ഐയുഎംഎൽ, കൂടാതെ സമാന ചിന്താഗതിയുള്ള മറ്റ് പാർട്ടികളിലെയും അംഗങ്ങൾ നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളതായി പിടിഐ റിപ്പോർട്ട് ചെയ്തു.
പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രിൽ 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 'രാജ്യത്തോടുള്ള അഭിസംബോധനയ്‌ക്കെതിരെ' നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. വിവിധ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആശങ്കകളെ പരാമർശിച്ചുകൊണ്ടുള്ളതാണ് നോട്ടീസിന്റെ ഉള്ളടക്കം.
കോൺഗ്രസ് നേതാവ് ജയറാം രമേശും ടിഎംസി നേതാവ് സാഗരിക ഘോഷും ചേർന്നാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടീസ് സമർപ്പിച്ചത്. 'ഈ നോട്ടീസ് നൽകുന്ന തീയതി വരെ, മേൽപറഞ്ഞ പരാതികളിൽ ഒന്നിനും ഗ്യാനേഷ് കുമാർ കാരണം കാണിക്കൽ നോട്ടീസോ നിർദ്ദേശങ്ങളോ പരസ്യമായ പ്രതികരണമോ നൽകിയിട്ടില്ല.' നോട്ടീസിൽ പറയുന്നു.
ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എംപിമാർ സമർപ്പിച്ച സമാനമായ നോട്ടീസുകൾ അതത് പ്രിസൈഡിംഗ് ഓഫീസർമാർ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ഒരു സിഇസിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ നോട്ടീസ് സമർപ്പിക്കുന്നത് ഇതാദ്യമായാണ്. ഗ്യാനേഷ് കുമാറിനെതിരെയുള്ള നിഷ്‌ക്രിയത്വത്തെ 'ഭരണഘടനയ്ക്ക് മേലുള്ള കടന്നാക്രമണം' എന്നാണ് ജയറാം രമേശ് വിശേഷിപ്പിച്ചത്.
'ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഇന്ത്യയുടെ രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിനായി രാജ്യസഭയിലെ 73 പ്രതിപക്ഷ എംപിമാർ ഒരു പുതിയ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് സമർപ്പിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 324 (5), ആർട്ടിക്കിൾ 124 (4) എന്നിവയോടൊപ്പം വായിക്കേണ്ട ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് (അപ്പോയിന്റ്‌മെന്റ്, കണ്ടീഷൻസ് ഓഫ് സർവീസ് ആന്റ് ടേം ഓഫ് ഓഫീസ്) ആക്ട്, 2023-ലെ സെക്ഷൻ 11 (2), ജഡ്ജസ് (ഇൻക്വയറി) ആക്ട്, 1968 എന്നിവയുടെ അർത്ഥത്തിനുള്ളിൽ നിന്നുകൊണ്ട്, 2026 മാർച്ച് 15-നോ അതിനുശേഷമോ ചെയ്ത പ്രവൃത്തികളും വീഴ്ചകളും വഴി തെളിയിക്കപ്പെട്ട മോശം പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.' ജയറാം രമേശ് തന്റെ എക്‌സ് പോസ്റ്റിൽ കുറിച്ചു.
'സിഇസിക്കെതിരെ ഇപ്പോൾ ഒമ്പത് നിർദ്ദിഷ്ട കുറ്റാരോപണങ്ങളുണ്ട്, അവ വളരെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്, അവ നിഷേധിക്കാനോ വെള്ളപൂശാനോ കഴിയില്ല. അദ്ദേഹം തുടരുന്നത് ഭരണഘടനയ്ക്കെതിരായ കടന്നാക്രമണമാണ്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ആജ്ഞാനുവർത്തിയായി പ്രവർത്തിക്കാൻ അദ്ദേഹം ആ പദവിയിൽ തുടരുന്നത് തികച്ചും അപമാനകരമാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ നൽകിയ നോട്ടീസുകളിൽ, ഗ്യാനേഷ് കുമാറിനെതിരെ 'സ്വാതന്ത്ര്യവും ഭരണഘടനാപരമായ വിശ്വസ്തതയും പുലർത്തുന്നതിൽ പരാജയപ്പെട്ടു' എന്നും എക്‌സിക്യൂട്ടീവിന്റെ കീഴിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നിരുന്നാലും, സമാനമായ സാഹചര്യങ്ങളിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയും രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണനും ഈ നോട്ടീസുകൾ തള്ളുകയായിരുന്നു.
Content Highlights: 73 Rajya Sabha MPs submitted a fresh impeachment notice against CEC Gyanesh Kumar. The motion alleges proven misbehavior and partisan conduct since March 15, 2026. Opposition cites failure to act on Model Code of Conduct violations. Legal basis includes Article 324(5) and the Judges (Inquiry) Act, 1968. Previous impeachment attempts were rejected by the Lok Sabha Speaker and Rajya Sabha Chairman.
Published: 24 Apr 2026, 06:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented