ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നിട്ട് ആറുമാസം കഴിഞ്ഞെങ്കിലും അതുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്ന് പാക് സൈന്യം ഇതുവരെ കരകയറിയിട്ടില്ലെന്ന് തെളിവുകള്‍. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടി ആരംഭിച്ചത്. തുടര്‍ന്ന് നാലുദിവസത്തോളം നീണ്ട സൈനിക നടപടിയില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങള്‍ ആണ് ആദ്യം ഇന്ത്യ ആക്രമിച്ചത്. എന്നാല്‍ ഇതിന് പകരം പാകിസ്താന്‍ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതോടെ പാക് വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും ഇന്ത്യന്‍ സൈന്യം ആക്രമിച്ച് തകര്‍ത്തു.

To advertise here,

ഇതില്‍ ഏറ്റവുമധികം നാശമുണ്ടായ പാക് വ്യോമതാവളമാണ് റാവല്‍പിണ്ടിയിലെ നൂര്‍ഖാന്‍ വ്യോമതാവളം. ആറുമാസം കഴിഞ്ഞിട്ടും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന വ്യോമതാവളത്തിനെ പഴയരീതിയിലേക്ക് മാറ്റാന്‍ പാകിസ്താന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഡാമിയന്‍ സൈമണ്‍ എന്ന എക്‌സ് അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നത്. ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്ന നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ ഇപ്പോഴും പണികള്‍ നടക്കുന്നുവെന്നാണ് ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി ഡാമിയന്‍ സൈമണ്‍ എന്ന എക്‌സ് അക്കൗണ്ടില്‍ പറയുന്നത്. നവംബര്‍ 16 നാണ് ഈ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിരാന കുന്നുകളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം വാദമുന്നയിച്ച ആളാണ് ഡാമിയന്‍ സൈമണ്‍. ഓപ്പണ്‍ സോഴ്‌സ് ഇന്റലിജന്‍സ് വിദഗ്ധനായാണ് ഇദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.

നൂര്‍ഖാനൊപ്പം സിന്ധ് പ്രവിശ്യയിലെ ജാകോബാബാദ് വ്യോമതാവളവും ഇന്ത്യയുടെ ആക്രമണത്തിനിരയായിരുന്നു. ആക്രമണത്തില്‍ തകര്‍ന്ന വ്യോമതാവളത്തിലെ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ പണിയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇന്ത്യയുടെ ആക്രമണം എത്രത്തോളം കടുത്തതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കലതാമസമെന്നാണ് എക്‌സ് പോസ്റ്റില്‍ പറയുന്നത്. ആക്രമണത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഈ രണ്ട് കേന്ദ്രങ്ങള്‍ക്കും പുറമെ മുരിദ് വ്യോമതാവളം, റഫിഖി, മുഷാഫ്, ഭൊലാരി, ഖാദ്രിം, സിയാല്‍കോട്ട്, സുക്കുര്‍ തുടങ്ങിയ സൈനിക കേന്ദ്രങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയിരുന്നു.