ചെന്നൈ: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഒരുപിഴവുപോലും സംഭവിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാകിസ്താന്റെ 13 വ്യോമതാവളങ്ങള്‍ നമ്മള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നും അങ്ങനെ സംവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാനാകുമോയെന്നും അജിത് ഡോവല്‍ പറഞ്ഞു.

To advertise here,

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂറിലെ വിജയത്തെ പറ്റി വാചാലനായത്. ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തില്‍ നിന്ന് ഒഴിവായില്ല. അത്രകൃത്യമായിട്ടാണ് ആക്രമണം നടന്നത്. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനും ഡോവല്‍ വെല്ലുവിളിച്ചു. 

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 23 മിനിറ്റിനുള്ളില്‍ ഇന്ത്യ പാകിസ്ഥാനിലെ 13 വ്യോമതാവളങ്ങളില്‍ കൃത്യമായി ആക്രമണം നടത്തി. ഇതൊക്കെ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തുകൊണ്ടുവന്നവയാണ്. എന്നാല്‍ വിദേശ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പക്ഷംപിടിച്ചാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. ഇന്ത്യയ്ക്ക് വലിയ നാശമുണ്ടായി എന്നാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കില്‍ ഒരു ചിത്രമെങ്കിലും ഹാജരാക്കാന്‍ മാധ്യമങ്ങളെ ഡോവല്‍ വെല്ലുവിളിക്കുകയായിരുന്നു. 

ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമായിരുന്നു ലക്ഷ്യമിട്ടത്. ബ്രഹ്‌മോസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സാങ്കേതിക വിദ്യകളുടെ വിജയം ഡോവല്‍ ഊന്നിപ്പറഞ്ഞു. പാകിസ്താനിലുടനീളമുള്ള ആക്രമണത്തിന് ശേഷം ഇന്ത്യയ്ക്കും ചില തിരച്ചടികളുണ്ടായെന്ന വാദങ്ങളെ നിരാകരിച്ചാണ് അജിത് ഡോവല്‍ സംസാരിച്ചത്.