ബെംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ല. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കിയതെന്നും അമിത് ഷാ ആരോപിച്ചു. കര്‍ണാടകയിലെ ബീദറില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

To advertise here,

മുസ്ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒ.ബി.സി. സംവരണം എടുത്തുകളയാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പകരം വീരശൈവ- ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനായിരുന്നു ബി.ജെ.പി. സര്‍ക്കാരിന്റെ തീരുമാനം. ഒ.ബി.സി. മുസ്ലിംകളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണത്തിലേക്ക് മാറ്റാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

ഹൈദരാബാദിന്റെ മുക്തിക്കായും സ്വാതന്ത്ര്യത്തിനായും ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്മരണപുതുക്കാന്‍പോലും കോണ്‍ഗ്രസ് ഒരുകാലത്തും തയ്യാറായിട്ടില്ല. ധ്രുവീകരണരാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആര്‍ത്തികാരണവുമാണിത്. സര്‍ദാര്‍ പട്ടേല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.