ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിപദം രാജിവെച്ച് രാജ്യസഭയിലേക്ക് പോകാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി നിതീഷ് കുമാർ. രാജ്യസഭയിലേക്ക് പോകുന്നെന്ന സ്ഥിരീകരിച്ച നിതീഷ്, തന്റെ മനസ്സിൽ ഒരു ആഹ്രമുണ്ടായിരുന്നുവെന്നും ആ അഭിലാഷം നിറവേറ്റുന്നതിനായിട്ടാണ് പോകുന്നതെന്നും വ്യക്തമാക്കി. എക്‌സിലൂടെയാണ് നിതീഷിന്റെ പ്രതികരണം. രാജ്യസഭയിലേക്ക് മത്സരിക്കാൻ നിതീഷ് ഇന്ന് പത്രിക സമർപ്പിക്കുമെന്നാണ് വിവരം.

To advertise here,

പാർലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും അംഗമാകാനുള്ള ആഗ്രഹം തന്റെ പാർലമെന്ററി യാത്രയുടെ തുടക്കം ഉണ്ടായിരുന്നതായി നിതീഷ് എക്‌സിൽ കുറിച്ചു. ലോക്‌സഭാ എംപി,എംഎൽഎ, എംഎൽസി എന്നീ നിലകളിൽ നിതീഷ് ഇതിനോടകം പ്രവർത്തിച്ചിട്ടുണ്ട്.

നിതീഷ് ബിഹാർ മുഖ്യമന്ത്രിസ്ഥാനമൊഴിയുമ്പോൾ ബി.ജെ.പി ഏറെക്കാലമായി കാത്തിരിക്കുന്ന മുഖ്യമന്ത്രി പദവിയേറ്റെടുക്കുകയും നിതീഷിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നുമാണ് വിവരം. രൂപീകരിക്കപ്പെടുന്ന പുതിയ ബിഹാർ സർക്കാരിന് തന്റെ പൂർണ്ണ സഹകരണവും മാർഗ്ഗനിർദ്ദേശവും ഉണ്ടായിരിക്കുമെന്നും നിതീഷ് കൂട്ടിച്ചേർത്തു.

'രണ്ട് പതിറ്റാണ്ടിലേറെയായി, നിങ്ങൾ എന്നിൽ നിങ്ങളുടെ വിശ്വാസവും പിന്തുണയും സ്ഥിരമായി അർപ്പിച്ചിട്ടുണ്ട്, ആ വിശ്വാസത്തിന്റെ ശക്തിയിലാണ് ബിഹാറിനെയും നിങ്ങളെ എല്ലാവരെയും പൂർണ്ണ സമർപ്പണത്തോടെ ഞങ്ങൾ സേവിച്ചിട്ടുള്ളത്. നിങ്ങളുടെ വിശ്വാസത്തിന്റെയും പിന്തുണയുടെയും ശക്തിയാണ് ഇന്ന് ബിഹാറിന് വികസനത്തിന്റെയും അന്തസ്സിന്റെയും ഒരു പുതിയ മാനം അവതരിപ്പിക്കാൻ സാധിച്ചത്' നിതീഷ് എക്‌സിൽ കുറിച്ചു.

നിങ്ങളോടുള്ള തന്റെ ബന്ധം ഭാവിയിലും തുടരും. വികസിത ബിഹാർ കെട്ടിപ്പടുക്കാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള തന്റെ ദൃഢനിശ്ചയം ശക്തമായിരിക്കുമെന്നും താൻ പൂർണ്ണ സത്യസന്ധതയോടെ നിങ്ങൾക്ക് ഉറപ്പുനൽകുന്നുവെന്നും നിതീഷ് അറിയിച്ചു.