ന്യൂഡൽഹി: ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷ നടപടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിക്കുന്നതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അതിനാൽ ഒരു പിഴവും ഇത്തവണ ഉണ്ടാകില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. പുനഃപരീക്ഷയ്ക്കായി ചില പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാരും എൻടിഎയും കോടതിയെ അറിയിച്ചു.

To advertise here,

പുനഃപരീക്ഷയ്ക്ക് എത്രത്തോളം മേൽനോട്ടം ഉണ്ടെന്ന കോടതിയുടെ ചോദ്യത്തിനാണ് പ്രധാനമന്ത്രി തന്നെ മേൽനോട്ടം വഹിക്കുന്നുവെന്ന മറുപടി സോളിസിസ്റ്റർ ജനറൽ നൽകിയത്. ചോദ്യ പേപ്പർ ചോർച്ച പോലെയുള്ളവ ഉണ്ടാകുന്നത് മനസികാഘാതം ഉണ്ടാക്കുന്ന കാര്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന കാര്യമാണെന്നും യുവാക്കളെ നിരാശരാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ പുനഃപരീക്ഷയിലെ ചോദ്യ പേപ്പർ ചോരാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് എൻടിഎ സുപ്രീം കോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധം ആണ്. അതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എൻടിഎ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.

ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങനെയാണ് പൂർത്തിയാക്കുക എന്നത് സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ പാളിച്ചകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച കോടതി, ഉയർന്ന സമിതികൾ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സംവിധാനത്തിലെ പോരായ്മയാണോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

സിബിഐ ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. മേയ് മൂന്നിന് നടന്ന പരീക്ഷയിൽ ക്രമക്കേട് ആരോപിക്കപ്പെട്ടതിനെത്തുടർന്ന് മെയ് 12-നാണ് പരീക്ഷ റദ്ദാക്കിയത്.