വാഷിങ്ടണ്‍: അമേരിക്കയില്‍ കഴിയുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെക്കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ്. അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍, തിരിച്ചയക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ചെറിയതോതില്‍ വര്‍ധനയുണ്ടായേക്കാമെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 

To advertise here,

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 ഇന്ത്യക്കാരുമായുള്ള യു.എസ്. സൈനിക വിമാനം ജനുവരി അഞ്ചാംതീയതിയാണ് അമൃത്സറില്‍ ഇറങ്ങിയത്. ഇവരില്‍  ഭൂരിഭാഗവും ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു. തിരിച്ചയക്കപ്പെട്ടവരുടെ കൈകളില്‍ വിലങ്ങും കാലില്‍ ചങ്ങലയും അണിയിപ്പിച്ചതിനെതിരേ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. പ്രതിപക്ഷം, കേന്ദ്രസര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 

അതേസമയം, അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 15,668 ഇന്ത്യക്കാരെയാണ് 2009 മുതല്‍ ഇതുവരെ യു.എസ്. തിരിച്ചയച്ചിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു.