ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിക്കാാെരുങ്ങി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ പ്രകീര്‍ത്തിക്കുകയാണ് ആഘോഷപരിപാടികളിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും പദ്ധതിയിലുണ്ട്. ആഘോഷപരിപാടികളുമായി ബന്ധപ്പെട്ടുള്ള അന്തിമപ്പട്ടിക തയ്യാറാക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിമാരും ഉള്‍പ്പെടുന്ന പ്രത്യേകസമിതിയ്ക്കും ബിജെപി രൂപം നല്‍കിക്കഴിഞ്ഞു. ജൂണ്‍ ഒന്‍പതിനാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനം. 

To advertise here,

ഓരോ ആഴ്ചയിലും ഓരോ ദിവസവും 20 മുതല്‍ 25 കിലോമീറ്റര്‍ വരെ കാല്‍നടയായി രണ്ടുദിവസം കേന്ദ്രമന്ത്രിമാര്‍ സഞ്ചരിക്കുന്ന പദയാത്രയാണ് പരിപാടികളില്‍ പ്രധാനം. മന്ത്രിമാര്‍ അവര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലാണ് പദയാത്ര നടത്തുക. ചില മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും പദയാത്രയില്‍ പങ്കെടുക്കുമെന്നാണ് വിവരം. നേതൃസ്ഥാനത്ത് പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി മോദി രാജ്യത്തുടന്നീളം റാലികളില്‍ പങ്കെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ബിജെപി സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിയ ക്ഷേമപരിപാടികള്‍, ഓപ്പറേഷന്‍ സിന്ദൂര്‍, സര്‍ക്കാര്‍ നിര്‍ണായകതീരുമാനമെടുത്ത ജാതി സെന്‍സസ് തുടങ്ങിയവയെ കുറിച്ച് പ്രധാനമന്ത്രിയും മറ്റു നേതാക്കളും ജനങ്ങളോട് സംസാരിക്കും. കൂടാതെ ജൂണ്‍ ഒന്‍പതിന് പ്രധാനമന്ത്രി ഗ്യാന്‍ ഭാരത് മിഷന്‍ പദ്ധതിയുടെ ലോഞ്ചിങ് നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തുടന്നീളം ചിതറിക്കിടക്കുന്ന ഒരു കോടിയോളം വരുന്ന കൈയെഴുത്തുപ്രതികളെ ഡിജിറ്റലൈസ് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും പ്രാപ്യമാക്കുന്നതിനുമുള്ള പദ്ധതിയാണ് ഗ്യാന്‍ ഭാരത് മിഷന്‍. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ നിര്‍ണായകവിജയത്തോടെയായിരുന്നു 2024 ജൂണ്‍ ഒന്‍പതിന് മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റത്. 2019 വീണ്ടും മോദിയുടെ നേതൃത്തിലുള്ള സർക്കാർ അധികാരത്തിലെത്തി. 2024ലെ തിരഞ്ഞെടുപ്പിലൂടെ മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായി.  ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ്  ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ഏറ്റവുമധികം കാലം മോദി അധികാരത്തിലിരുന്നിട്ടുണ്ട്. 2001 ഒക്ടോബര്‍ മുതല്‍ 2014 മേയ് വരെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കസേരയിലിരുന്നത്.