ന്യൂഡല്‍ഹി: ആക്രി വിൽപനയിലൂടെ കേന്ദ്രസർക്കാർ നേടിയത് 1,163 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസർക്കാർ ഓഫീസുകളിലെ പഴയ ഫയലുകള്‍, തകരാറിലായ വാഹനങ്ങള്‍, ഉപയോഗശൂന്യമായ ഓഫീസ് സാമഗ്രികള്‍ എന്നിവ വിൽപന നടത്തിയതിലൂടെ 2021 മുതലുള്ള കാലയളവിൽ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ച തുകയാണിത്. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 ന് 600 കോടി രൂപയായിരുന്നു ചെലവ്. സമാനമായ രണ്ട് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനാവശ്യമായ പണമാണ് ആക്രി വിറ്റ് മാത്രം കേന്ദ്രസര്‍ക്കാര്‍ നേടിയതെന്ന് സാരം.

To advertise here,

2021 ഒക്ടോബര്‍ മാസം മുതല്‍ ആക്രിസാധനങ്ങള്‍ വിറ്റവകയിലാണ് 1,163 കോടി ലഭിച്ചത്. ഈ വര്‍ഷം മാത്രം 557 കോടി രൂപ ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ 96 ലക്ഷം പഴയ ഫയലുകളുണ്ടായിരുന്നെന്നും ഇവ നീക്കിയതോടെ ഓഫീസുകളിലാകെ ഒഴിവുവന്ന 355 ലക്ഷം ചതുരശ്രയടി സ്ഥലം പ്രയോജനപ്പെടുത്താനായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഈ വര്‍ഷത്തെ വിറ്റുവരവിലൂടെ ലഭിച്ച 557 കോടിയില്‍ 225 കോടി റെയില്‍വെ മന്ത്രാലയത്തിന്റെ മാത്രം സംഭാവനയാണ്. പ്രതിരോധ മന്ത്രാലയത്തിന് 168 കോടി രൂപ നേടാനായി. പെട്രോളിയം മന്ത്രാലയത്തിന് 56 കോടി ലഭിച്ചപ്പോള്‍ കല്‍ക്കരി മന്ത്രാലയം ആക്രി വിറ്റ് കണ്ടെത്തിയത് 34 കോടിയാണ്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായായിരുന്നു ഓഫീസുകള്‍ വൃത്തിയാക്കിയത്.