ഇംഫാൽ: സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായി മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ. വെള്ളിയാഴ്ച രാവിലെ രണ്ട് ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ രണ്ട്‌ വ്യത്യസ്ത വെടിവെപ്പുകളിൽ മൂന്നുപേർ കൊല്ലപ്പെട്ടു.

To advertise here,

തങ്ഖുലിലെ മുള്ളം ഗ്രാമത്തിൽ പുലർച്ചെ 5.30-ഓടെയാണ് അക്രമങ്ങൾ ആരംഭിച്ചത്. വീടുകളും കത്തിച്ചു. സംഭവത്തെ കുക്കി സംഘടന അപലപിച്ചു. അക്രമികൾക്കെതിരേ കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ഉഖ്രുൽ ജില്ലയിലെ സിനകൈതെ ഗ്രാമത്തിലാണ് മറ്റൊരു സംഭവം. കാംജോങ് സ്വദേശിയായ ജമാങ്ങ്(29) ആണ് വെടിയേറ്റു മരിച്ചത്. അക്രമികൾ പതിയിരുന്ന് ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. 

കഴിഞ്ഞയാഴ്ച ഉഖ്‌റുലിൽ സായുധസംഘം നടത്തിയ ആക്രമണത്തിൽ രണ്ടുപേരും ഈ മാസം ആദ്യം ബിഷ്ണുപുരിൽ വീടിനുനേരെയുണ്ടായ ബോംബേറിൽ രണ്ടുകുട്ടികളും മണിപ്പുരിൽ മരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ വൻ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. മുഖ്യമന്ത്രി വൈ. ഖേംചന്ദ് സമാധാനത്തിന് ആഹ്വാനം നൽകിയതിന് പിന്നാലെ ഉണ്ടാകുന്ന അക്രമങ്ങൾ സർക്കാരിന്‌ തലവേദനയായി.