കോഴിക്കോട്/ മടിക്കേരി: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി മൂന്നാംദിവസവും തിരച്ചിൽ തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയും കൊച്ചിയിൽ ഐ.ടി. കമ്പനി ജീവനക്കാരിയുമായ ജി.എസ്. ശരണ്യ(31)യ്ക്കായാണ് ഞായറാഴ്ചയും തിരച്ചിൽ തുടരുന്നത്.

To advertise here,

കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയ ശരണ്യയെ വ്യാഴാഴ്ചയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.

ട്രക്കിങ്ങും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന ശരണ്യ കൊച്ചിയിൽനിന്നാണ് കുടകിലെത്തിയത്. ഇവിടെയുള്ള ഒരു ഹോംസ്‌റ്റേയിലായിരുന്നു താമസം. ഹോംസ്‌റ്റേ ജീവനക്കാരോട് ഒറ്റയ്ക്ക് ട്രക്കിങ്ങിന് പോകണമെന്ന ആഗ്രഹവും പറഞ്ഞിരുന്നു. എന്നാൽ, ഇത് സാധ്യമല്ലാത്തതിനാൽ ഹോംസ്‌റ്റേയിലെത്തിയ മറ്റുള്ളവർക്കൊപ്പമാണ് ശരണ്യയെ ട്രക്കിങ്ങിന് പറഞ്ഞയച്ചത്. ശരണ്യ അടക്കം പത്തുപേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. ബാക്കി ഒൻപതുപേരും അപരിചിതരാണ്.

വ്യാഴാഴ്ച രാവിലെ ട്രക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ശരണ്യയെ കാണാതാകുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്‌റ്റേയിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ഹോംസ്‌റ്റേ ജീവനക്കാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരും വനപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. തുടർന്നാണ് നംവകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചത്.

കർണാടക വനംവകുപ്പും പോലീസും യുവതിയെ കണ്ടെത്താനായി കഴിഞ്ഞദിവസങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും ഡ്രോണുകളും ഉപയോഗിച്ചും തിരച്ചിൽ നടത്തി. ഞായറാഴ്ച കർണാടകയിലെ മാവോയിസ്റ്റ് വിരുദ്ധ സേനയെയും തിരച്ചിലിന് എത്തിക്കുമെന്നാണ് വിവരം. ഉൾവനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരായതിനാലാണ് മാവോയിസ്റ്റ് വിരുദ്ധസംഘത്തിലെ അംഗങ്ങളെ തിരച്ചിലിനായി കൊണ്ടുവരുന്നത്.

വീട്ടിൽനിന്ന് പോയത് രണ്ടാഴ്ച മുൻപ്...

നാദാപുരം പേരോട് വടക്കയിൽ ഗോപിയുടെയും ശൈലജയുടെയും മകളാണ് ശരണ്യ. കൊച്ചിയിൽ ഐടി കമ്പനി ജീവനക്കാരിയായ ശരണ്യ രണ്ടാഴ്ച മുൻപാണ് നാദാപുരത്തെ വീട്ടിൽനിന്ന് കൊച്ചിയിലേക്ക് പോയത്. ഏപ്രിൽ രണ്ടിനാണ് യുവതി കൊച്ചിയിൽനിന്ന് കുടകിലേക്ക് യാത്രതിരിച്ചത്. വ്യാഴാഴ്ച രാത്രി കർണാടക പോലീസ് വഴിയാണ് യുവതിയെ കാണാതായ വിവരം നാദാപുരം പോലീസ് അറിയുന്നത്. ഇതിനിടെ യുവതിയുടെ അവസാന ടവർ ലൊക്കേഷൻ കേരളത്തിലെ ഇരിക്കൂറിനടുത്ത വനപ്രദേശത്ത് കാണിച്ചതോടെ ഇവർ കേരളത്തിലേക്ക് മടങ്ങിയോ എന്നും കർണാടക പോലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് കർണാടക പോലീസ് കേരള പോലീസിനെ വിവരമറിയിച്ചു. കോഴിക്കോട് റൂറൽ എസ്പി പി.ടി. ഫറാഷിനെയാണ് കർണാടക പോലീസ് ആദ്യം വിവരമറിയിച്ചത്. ഇദ്ദേഹം നാദാപുരം പോലീസ് ഇൻസ്‌പെക്ടർക്ക് വിവരം കൈമാറി. തുടർന്ന് നാദാപുരം പോലീസെത്തി അന്വേഷിച്ചെങ്കിലും യുവതി വീട്ടിലെത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ മടങ്ങി. വെള്ളിയാഴ്ചയും ശരണ്യയെക്കുറിച്ച് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി. ഇതോടെയാണ് ശരണ്യയെ ട്രക്കിങ്ങിനിടെ കാണാതായെന്ന വിവരം പോലീസ് ബന്ധുക്കളോട് പറഞ്ഞത്. വിവരമറിഞ്ഞ് ബന്ധുക്കളും കുടകിലേക്ക് പോയിട്ടുണ്ട്. നാദാപുരം എംഎൽഎ ഇ.കെ. വിജയൻ മുഖ്യമന്ത്രിയുടെ ഓഫീസുമായും റൂറൽ എസ്പിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.