ന്യൂഡൽഹി: തെരുവുനായകളുടെ വന്ധ്യംകരണത്തിനുള്ള എബിസി കേന്ദ്രങ്ങൾ വിലയിരുത്താൻ ഫലപ്രദമായ സംവിധാനം കേരളത്തിൽ ഇല്ലെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ. നിലവിലുള്ള എബിസി കേന്ദ്രങ്ങൾ പൂർണതോതിൽ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിലാണ് അമിക്കസ് ക്യൂറി ഗൗരവ് അഗർവാളിന്റെ വിമർശനം.

To advertise here,

കോടതികൾ, സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പരിധിയിൽ എത്ര തെരുവ് നായകൾ ഉണ്ടെന്നത് സംബന്ധിച്ച കൃത്യമായ കണക്ക് സംസ്ഥാന സർക്കാരിന്റെ പക്കൽ ഇല്ലെന്നും അമിക്കസ് ക്യുറി കോടതിയെ അറിയിച്ചു. കോടതി നിർദേശിച്ചാൽ കേരളത്തിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ഫലപ്രദമായി എബിസി കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.

നേരത്തെ, തെരുവുനായ കേസിലെ നിരവധി ഇടക്കാല അപേക്ഷകൾ പരിഗണിക്കവെ തെരുവുനായകളുടെ പെരുമാറ്റം മുൻകൂട്ടി വായിച്ചെടുക്കാൻ പറ്റാത്തതിനാൽ സ്‌കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ അവയെ നീക്കംചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. കടിച്ചുകീറാനുള്ള അവസ്ഥയിലാവുമ്പോൾ അവയുടെ പെരുമാറ്റം ആർക്കും വായിച്ചെടുക്കാൻ കഴിയില്ല. തങ്ങളുടെ പരിഷ്‌കരിച്ച ഉത്തരവ് സ്ഥാപനപരമായ സ്ഥലങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്നും പൊതുറോഡുകളിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

അപകടകാരികളായ നായ്ക്കളെ പെരുമാറ്റംകൊണ്ടു മാത്രം തിരിച്ചറിയുന്നത് അസാധ്യമാണെന്നും റോഡുകളിലും തെരുവുകളിലും നായ്ക്കളുടെ ജനസംഖ്യയെ നിയന്ത്രിക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.