ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌യെ പ്രതിചേർക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. കേസിൽ ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. നിലവിൽ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്‌യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തേക്കുമെന്നാണ് സൂചന.
വിജയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ എഡിജിപി ഉൾപ്പെടെയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തേക്കുമെന്ന് സൂചനയുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പുകൾ ചുമത്തിയാകും ഇവർക്കെതിരെ കുറ്റപത്രം തയ്യാറാക്കുക. ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിൽ വിജയ്ക്ക് മുൻപാകെ 90 ചോദ്യങ്ങളാണ് സിബിഐ ഉന്നയിച്ചിരുന്നത്. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യുന്നത്.
ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളിലാണ് സിബിഐ വ്യക്തത തേടുന്നത്:
* നിശ്ചയിച്ചതിലും ഏഴ് മണിക്കൂറിലധികം വൈകി വിജയ് വേദിയിലേക്ക് എത്തിയത് എന്തുകൊണ്ട്?
* വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്?
* തിരക്ക് ഒഴിവാക്കി ആളുകളെ പിരിച്ചുവിടാൻ ഒരു പാർട്ടി അധ്യക്ഷൻ എന്ന നിലയിലും സൂപ്പർ താരം എന്ന നിലയിലും വിജയ് എന്ത് നടപടികൾ സ്വീകരിച്ചു?
* സംഭവത്തിന് ശേഷം എന്തുകൊണ്ടാണ് അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത്?
അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്‌സൺ ദേവാശീർവാദം ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴികളും വിജയ് നൽകുന്ന മൊഴികളും തമ്മിൽ ഒത്തുനോക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വിജയ്‌യെ ചോദ്യം ചെയ്യുന്നതിനെതിരെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിമർശനങ്ങളും സമ്മർദ്ദ തന്ത്രമെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. നിലവിൽ സാക്ഷിയെന്ന നിലയിലാണ് വിജയയെ വിളിപ്പിച്ചിരിക്കുന്നതെങ്കിലും, കുറ്റപത്രം സമർപ്പിക്കുമ്പോൾ അദ്ദേഹം പ്രതിപ്പട്ടികയിൽ ഇടംപിടിക്കാനാണ് സാധ്യത.
Content Highlights: karoor stampede case actor tvk chief vijay cbi questioning
Published: 19 Jan 2026, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented