ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലിം സമുദായത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ. മുഹമ്മദ് ഷാഫി സാദി. ആഭ്യന്തരം, റവന്യൂ, ആരോഗ്യം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുഅദ്ദേഹം ആവശ്യപ്പെട്ടു. 72 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചത് സമുദായത്തിന്റെ മാത്രം പിന്തുണയിലാണെന്നും ഷാഫി സാദി അവകാശപ്പെട്ടു.

To advertise here,

2021 നവംബറില്‍ ബി.ജെ.പി. പിന്തുണയോടെയാണ് ഷാഫി സാദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനാവുന്നത്. കര്‍ണാടക മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് സാദി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്.

'മുസ്ലിം സമുദായത്തില്‍ നിന്നൊരാളെ ഉപമുഖ്യമന്ത്രിയാക്കണമെന്നും തങ്ങള്‍ക്ക് 30 സീറ്റുകള്‍ നല്‍കണമെന്നും തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ആവശ്യപ്പെട്ടിരുന്നു. 15 സ്ഥാനാര്‍ഥികളെ ലഭിച്ചു. അതില്‍ ഒമ്പത് പേര്‍ വിജയിച്ചു. 72 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചത് മുസ്ലിം സമുദായത്തിന്റെ മാത്രം പിന്തുണയിലാണ്. സമുദായമെന്ന നിലയില്‍ കോണ്‍ഗ്രസിന് ഒരുപാട് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും തിരിച്ച് നല്‍കേണ്ട സമയമാണ്. മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു ഉപമുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരേയും ഞങ്ങള്‍ക്ക് വേണം. മന്ത്രിമാര്‍ക്ക് ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം ഉള്‍പ്പെടെ പ്രധാനപ്പെട്ട വകുപ്പുകള്‍ വേണം. ഈ പദവികളിലൂടെ ഞങ്ങള്‍ക്ക് നന്ദിയറിയിക്കുകയെന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്ത്വമാണ്. അത് നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്താന്‍ സുന്നി ഉലമ ബോര്‍ഡിന്റെ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്', ഷാഫി സാദി പറഞ്ഞു.

ഒമ്പത് പേരില്‍ ആര്‍ക്ക് സ്ഥാനം ലഭിക്കുന്നു എന്നത് അപ്രസക്തമാണ്. നന്നായി പ്രവര്‍ത്തിച്ചത് ആരാണെന്നതും മികച്ച സ്ഥാനാര്‍ഥികള്‍ ആരായിരുന്നുവെന്നതും കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. മുസ്ലിം സ്ഥാനാര്‍ഥികള്‍ മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനായി പോയിട്ടുണ്ട്. ചിലപ്പോള്‍ സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തനം മാറ്റിവെച്ചാണ് ഹിന്ദു- മുസ്ലിം ഐക്യം ഉറപ്പിക്കാനടക്കം ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

'ഒരു ഉപമുഖ്യമന്ത്രി സ്ഥാനം മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. യഥാര്‍ഥത്തില്‍ സമുദായത്തിന് ഒരു മുഖ്യമന്ത്രിയെ തന്നെയാണ് ലഭിക്കേണ്ടത്, കാരണം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ അങ്ങനെയുണ്ടായിട്ടില്ല. സംസ്ഥാനത്ത് 90 ലക്ഷം മുസ്ലിങ്ങളുണ്ട്. എസ്.സി. വിഭാഗം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും വലിയ ന്യൂനപക്ഷ സമുദായം മുസ്ലിങ്ങളാണ്. ഞങ്ങള്‍ ആവശ്യപ്പെട്ട 30 കൂടുതല്‍ സ്ഥാനാര്‍ഥികളെ തന്നിട്ടില്ല. എന്നാല്‍, എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലത്തേത് പോലെ ഒരു ഉപമുഖ്യമന്ത്രിയെ ഇത്തവണ വേണം', ഷാഫി സാദി വ്യക്തമാക്കി.