കർണാടക: കർണാടകയിൽ ചിപ്സ് പാക്കറ്റിനുള്ളിൽ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ചുവയസ്സുകാരൻ മരിച്ചു. മൈസൂരു ജില്ലയിലെ ഹുൻസൂറിൽ ശനിയാഴ്ചയാണ് സംഭവം. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരമ്മ, ശങ്കർ നായക് എന്നിവരുടെ പേരക്കുട്ടിയും സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏക മകനുമായ മുകുന്ദ് മയൂർ ആണ് മരിച്ചത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ചിപ്സ് പാക്കറ്റിൽ നിന്ന് ലഭിച്ച ഒരു ചെറിയ പ്ലാസ്റ്റിക് പന്ത് കുട്ടി വിഴുങ്ങുകയായിരുന്നു. ഈ പ്ലാസ്റ്റിക് പന്ത് കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹുൻസൂർ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മൈസൂരുവിൽ ഈ വർഷം തന്നെ നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. ഈ വർഷം ആദ്യം മൈസൂരിലെ ഹുൻസൂരിൽ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി ആറര മാസം പ്രായമുള്ള ചിന്മയ് ഗൗഡ എന്ന കുഞ്ഞ് മരിച്ചിരുന്നു.
മാർച്ചിൽ ദൊഡ്ഡഹെജ്ജൂർ ഗ്രാമത്തിലായിരുന്നു ഈ സംഭവം നടന്നത്. കുഞ്ഞ് തന്റെ മൂത്ത സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് വീടിന്റെ ഉമ്മറത്ത് വെച്ചിരുന്ന ഉണങ്ങിയ പൂവ് എടുത്ത് കുട്ടി വായിലിടുകയും, സഹോദരൻ അത് തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞ് അത് വിഴുങ്ങുകയുമായിരുന്നു.
കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടൻ തന്നെ ചികിത്സയ്ക്കായി ഹനഗോഡിലെ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മൈസൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Content Highlights: 5-year-old boy Mukund Mayur died in Mysuru after choking on a toy ball. The toy was discovered inside a packet of Kurkure snacks. Police have registered a case at Hunsur Rural Police Station for investigation. Highlights the growing concern over choking hazards in food products. Contextual mention of a separate infant choking incident in March in Hunsur.
Published: 02 Aug 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented