ന്യൂഡല്‍ഹി: 'ഒരു രാഷ്ട്രം, ഒരു പോലീസ് യൂണിഫോം' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളോട് നിര്‍ദേശങ്ങള്‍തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നവംബര്‍ നാലിനകം വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, ഒഡിഷ, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവയുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം കത്തയച്ചു. അതത് പോലീസ് യൂണിഫോമുകളുടെ ഗുണനിലവാരം, രൂപകല്പന, വില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കേന്ദ്രം തേടി.

To advertise here,

നിലവിലെ വാര്‍ഷിക യൂണിഫോം അലവന്‍സ്, റാങ്ക് തിരിച്ചുള്ള തുക, ഒരു ജോഡി യൂണിഫോമിന്റെ ഏകദേശവില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും തേടി.

ഏകീകൃത യൂണിഫോം തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വം ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്മെന്റിന് (ബിപിആര്‍ആന്റ് ഡി) നല്‍കി.

തുണി, നിറം, ചിഹ്നം, ചെലവ് എന്നിവ പഠിക്കാന്‍ ബിപിആര്‍ ആന്‍ഡ് ഡിയെ ചുമതലപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2022-ല്‍ സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പൊതു പോലീസ് യൂണിഫോം എന്ന ആശയം ആദ്യമായി മുന്നോട്ടുെവച്ചത്.