ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്തെ 6500 ഓളം കോടീശ്വരന്‍മാര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള നിക്ഷേപ കുടിയേറ്റങ്ങ പ്രവണതകള്‍ സംബന്ധിച്ച് പഠനം നടത്തുന്ന ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2023-ലാണ് ഇക്കാര്യം പറയുന്നത്.

To advertise here,

കോടീശ്വരന്‍മാരെ നഷ്ടമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ചൈനക്ക് ഇത്തരത്തില്‍ 13500 ഓളം ഉയര്‍ന്ന മൂല്യമുള്ള വ്യക്തികളെ (എച്ച്എന്‍ഡബ്ല്യുഐ) നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 

അതേ സമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 7500 ഓളം കോടീശ്വരന്‍മാരെ ഇന്ത്യക്ക് നഷ്ടപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതേ സമയം ഇത്രയേറെ സമ്പന്നര്‍ രാജ്യം വിടുന്നത് ഇന്ത്യക്ക് പ്രശ്‌നമുണ്ടാകില്ലെന്നും അതിനേക്കാള്‍ കൂടുതല്‍ പുതിയ സമ്പന്നരെ ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്നുമാണ് ന്യൂ വേള്‍ഡ് വെല്‍ത്ത് പോയിന്റ് ഗവേഷക മേധാവി ആന്‍ഡ്രൂ അമോയില്‍സ് പറയുന്നത്.

ഒരു ദശലക്ഷം ഡോളറോ അതില്‍ കൂടുതലോ നിക്ഷേപിക്കാന്‍ സാധിക്കുന്നവരെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സങ്കീര്‍ണ്ണമായ നിയമങ്ങളുമാണ് ഇന്ത്യയില്‍ നിന്ന് സമ്പന്ന കുടിയേറ്റം വര്‍ധിക്കുന്നതിന് കാരണമെന്നാണ് പഠനത്തിന്റെ ഭാഗമായവര്‍ പറയുന്നത്.

ദുബായിലേക്കും സിംഗപ്പൂരിലേക്കും കുടിയേറ്റം നടത്താനാണ് ഇന്ത്യന്‍ സമ്പന്ന കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഗോള്‍ഡന്‍ വിസ പദ്ധതി, അനുകൂലമായ നികുതി അന്തരീക്ഷം, മികച്ച ബിസിനസ്സ് ആവാസവ്യവസ്ഥ, സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം എന്നിവയാണ് ഈ രാജ്യങ്ങളിലേക്ക് കുടിയേറ്റത്തിനുള്ള മുഖ്യ ആകര്‍ഷണമെന്നും ഇതില്‍ വ്യക്തമാക്കുന്നു.

ലോക സമ്പന്നര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരിക ഓസ്‌ട്രേലിയയിലേക്കാകുമെന്നാണ് പറയുന്നത്. 5200 ത്തോളം കോടീശ്വരന്‍മാര്‍ ഈ വര്‍ഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറും. കഴിഞ്ഞ വര്‍ഷം സമ്പന്നരുടെ റെക്കോര്‍ഡ് പ്രവാഹം ഉണ്ടാക്കിയ യുഎഇയിലക്ക് ഈ വര്‍ഷം 4500 പുതിയ കോടീശ്വരന്‍മാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിംഗപ്പൂരിലേക്ക് 3200 ഉം യുഎസിലേക്ക് 2100 സമ്പന്നരേയും ഈ വര്‍ഷം പ്രതീക്ഷിക്കുന്നു.

ഏറ്റവും കൂടുതല്‍ സമ്പന്നര്‍ കുടിയേറുന്ന ആദ്യ പത്ത് രാജ്യങ്ങളിലെ മറ്റുള്ളവ ഇവയാണ്: സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസിലന്‍ഡ്.