
Photo : X / @TheDCIndia
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തിക്കടുത്തുള്ള പുതിയ വ്യോമതാവളം ഇന്ത്യ ബുധനാഴ്ച പ്രവർത്തനക്ഷമമാക്കി. യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് ന്യോമ വ്യോമതാവളം. പാംഗോങ്, ഡെംചോക്ക്, ഡെപ്‌സാങ് പോലുള്ള സംഘർഷ മേഖലകൾക്ക് അടുത്തുള്ള കേന്ദ്രമാണിത്. ഈ പ്രദേശങ്ങളിലേക്ക് സൈനികരെയും ആയുധങ്ങളെയും സാമഗ്രികളെയും വേഗത്തിൽ എത്തിക്കാൻ ന്യോമ വ്യോമതാവളം സഹായിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ വ്യോമതാവളം പ്രവർത്തനക്ഷമമായതോടെ തന്ത്രപ്രധാനമായ ഈ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധസജ്ജീകരണം വർധിക്കും. അതേസമയം, കിഴക്കൻ മേഖലയിലെ അരുണാചൽ പ്രദേശിൽ 'പൂർവി പ്രചണ്ഡ് പ്രഹാർ' എന്ന ബൃഹദ് സൈനികാഭ്യാസം പുരോഗമിക്കുകയാണ്.
3,488 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർഥ നിയന്ത്രണ രേഖയിലാണ് ഈ വികസനപ്രവർത്തനങ്ങൾ. ചൈനീസ് അതിർത്തിയിൽ ഇന്ത്യ ഉയർന്ന സൈനിക സജ്ജീകരണം നിലനിർത്തുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.
ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. സൈനികതലത്തിൽ വിശ്വാസം വർധിപ്പിക്കാനുള്ള നടപടികളും ശക്തിപ്പെടുത്തുന്നു. എങ്കിലും താഴെത്തട്ടിൽ ഇപ്പോഴും വിശ്വാസക്കുറവുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നിയന്ത്രണരേഖയിൽ സംഘർഷ ലഘൂകരണം ഉണ്ടാകാത്ത സാഹചര്യത്തിൽ സൈന്യത്തെ മുന്നണിയിൽ വിന്യസിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 13,000 അടി ഉയരത്തിലാണ് വ്യോമതാവളം സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ ഏറ്റവും ഉയരത്തിലുള്ള വ്യോമതാവളമാണിത്. റിപ്പോർട്ടുകൾ പ്രകാരം, ലേ, കാർഗിൽ, തോയിസ്, ദൗലത് ബേഗ് ഓൾഡി എന്നിവയ്‌ക്കൊപ്പവും ന്യോമ പ്രവർത്തിക്കും. ഇത് ഈ മേഖലയിൽ നൂതന വ്യോമ ആസ്തികളുടെ വലിയ ശൃംഖല സൃഷ്ടിക്കും. ലഡാക്ക് മേഖലയിലെ സവിശേഷമായ ഫയറിങ് റേഞ്ചായ, എല്ലാത്തരം ആയുധങ്ങളും പ്രയോഗിക്കാൻ കഴിയുന്ന, സൈന്യത്തിൻ്റെ 1260 ഹെക്ടർ വിസ്തൃതിയുള്ള 'മഹേ ഫീൽഡ് ഫയറിങ് റേഞ്ചിന്' (MFFR) സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.
എയർസ്ട്രിപ്പിന്റെ ഇരുവശത്തുനിന്നും കാർഗോ, യാത്രാ വിമാനങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും നിലനിർത്താനും ഈ എയർഫീൽഡിന് ശേഷിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ വ്യോമതാവളം സാധാരണ വിമാന സർവീസുകൾക്കുള്ള ഒരു കേന്ദ്രമായും പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2026-ന്റെ തുടക്കത്തോടെ യുദ്ധവിമാനങ്ങളുടെ പ്രവർത്തനങ്ങൾക്കായും ന്യോമ ലഭ്യമാകും. 230 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ന്യോമ വ്യോമതാവളത്തിൽ നടന്നത്. യഥാർഥ എയർസ്ട്രിപ്പ് 2.7 കിലോമീറ്റർ നീളമുള്ള റിജിഡ് പേവ്‌മെന്റ് റൺവേയായി വികസിപ്പിക്കുക, പുതിയ എടിസി കോംപ്ലക്സ്, ഹാങ്ങറുകൾ, ക്രാഷ് ബേ, താമസസൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ വ്യോമതാവള പദ്ധതി നടപ്പിലാക്കിയത് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ആണ്. 2023 സെപ്റ്റംബറിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ലഡാക്കിലെ നാലാമത്തെ വ്യോമസേനാ താവളമാണ് ന്യോമ. ലേ, കാർഗിൽ, തോയിസ് എന്നിവിടങ്ങളിലാണ് മറ്റ് മൂന്നെണ്ണം സ്ഥിതി ചെയ്യുന്നത്. അതേസമയം, ലഡാക്ക് മേഖലയിലെ ദൗലത് ബേഗ് ഓൾഡി അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ദൗലത് ബേഗ് ഓൾഡി എഎൽജി, എൽഎസിയോട് ചേർന്ന് 16,700 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു, ഇത് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർഫീൽഡായി അറിയപ്പെടുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ വ്യോമതാവളങ്ങൾ ചൈന നവീകരിച്ചിട്ടുണ്ട്. ഹോതാൻ, കാഷ്ഗർ, ഗാർഗുൻസ, ഷിഗാത്സെ, ബാംഗ്ഡ, ന്യിങ്ചി, ഹോപ്പിങ് തുടങ്ങിയ വ്യോമതാവളങ്ങളിൽ നൂതന ജെ-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, ബോംബർ വിമാനങ്ങൾ, നിരീക്ഷണ വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെ കൂടുതൽ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. കൂടാതെ, നിയന്ത്രണരേഖയോട് ചേർന്ന് നിരവധി ഹെലിപോർട്ടുകളും ചൈന നിർമ്മിച്ചിട്ടുണ്ട്. ഗൽവാനുശേഷം ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ചൈനയും ശ്രമിച്ചുവരികയും ചെയ്യുന്നുണ്ട്. 2020-ൽ ഗൽവാൻ താഴ്‌വരയിൽ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയതിനുശേഷം നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനും ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണ്.
Content Highlights: India activates strategic Nyoma Air Base near LAC, enhancing military readiness for swift troop and equipment deployment in border areas.
Published: 13 Nov 2025, 02:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented