ന്യൂഡല്‍ഹി: അധിക തീരുവയെച്ചൊല്ലി ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതായി റിപ്പോര്‍ട്ട്. അതൃപ്തിയുടെ ആദ്യ സൂചനയായി യുഎസില്‍നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി റിപ്പോർട്ട്. എന്നാൽ, പ്രതിരോധ മന്ത്രാലയം ഇതു സംബന്ധിച്ച ഔദ്യേഗിക പ്രതികരണവും നടത്തിയിട്ടില്ല.

To advertise here,

പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടുത്തയാഴ്ച വാഷിങ്ടണിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാല്‍, യാത്ര റദ്ദാക്കിയതായി ഏതാനും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തീരുവകളില്‍ വളരെ പെട്ടെന്ന് മാറ്റംവരുത്തിയ ചരിത്രമുള്ളയാളാണ് ഡൊണാള്‍ഡ് ട്രംപ്. അതിനാല്‍ത്തന്നെ തീരുവയുടെ കാര്യത്തില്‍ യുഎസുമായി കേന്ദ്രം സജീവ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തീരുവയുടെ കാര്യത്തിലും ഉഭയകക്ഷി ബന്ധത്തിന്റെ കാര്യത്തിലും ഇന്ത്യയ്ക്ക് വ്യക്തത ലഭിച്ചുകഴിഞ്ഞാല്‍ ആയുധങ്ങളും മറ്റും വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍, അത് പ്രതീക്ഷിക്കുന്ന വേഗത്തില്‍ നടക്കാനിടയില്ല.

യുഎസില്‍നിന്ന് ആയുധങ്ങളും മറ്റും വാങ്ങുന്നത് താത്കാലികമായി നിര്‍ത്താന്‍ ഇതുവരെ രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനറല്‍ ഡൈനാമിക്‌സ് ലാന്‍ഡ് സിസ്റ്റംസ് നിര്‍മിച്ച സ്‌ട്രൈക്കര്‍ യുദ്ധ വാഹനങ്ങളും റേതിയോണ്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ വികസിപ്പിച്ചെടുത്ത ജാവലിന്‍ ആന്റി ടാങ്ക് മിസൈലുകളും വാങ്ങാനായിരുന്നു ഇന്ത്യയുടെ പദ്ധതി. ഇതാണ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

 നാവികസേനയ്ക്കായി ആറ് ബോയിങ് പി 8 ഐ രഹസ്യാന്വേഷണ വിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യയ്ക്ക് പദ്ധതിയുണ്ടായിരുന്നു. 31544 കോടിയുടെ (3.6 ബില്യണ്‍ ഡോളര്‍) യുദ്ധോപകരണങ്ങള്‍ വാങ്ങാനായിരുന്നു ഇന്ത്യയുടെ പദ്ധതി.