ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്)ക്ക് വേണ്ടി ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യക്കാരായ യൂട്യൂബര്‍മാരുടെ ഹാന്‍ഡ്ലര്‍ പാകിസ്താന്‍ പോലീസിലെ മുന്‍ ഉദ്യോഗസ്ഥന്‍. പാകിസ്താന്‍ പോലീസിലെ മുന്‍ സബ് ഇന്‍സ്പെക്ടര്‍  നാസിര്‍ ധില്ലണ്‍ ആണ് ചാരപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ യൂട്യൂബര്‍മാരെ റിക്രൂട്ട് ചെയ്തിരുന്നത് എന്നാണ് മൊഴി. ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീർ സിങ് ആണ് മൊഴി നല്‍കിയിട്ടുള്ളത്. 

To advertise here,

നാസിറും അദ്ദേഹത്തിന്റെ വനിതാസുഹൃത്ത് നൗഷാബാ ഷെഹ്‌സാദുമാണ് ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്കും ഐഎസ്ഐക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരും ആദ്യം ഇന്ത്യന്‍ യൂട്യൂബര്‍മാരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടും. തുടര്‍ന്ന് ഇവരെ ഡല്‍ഹിയിലെ പാകിസ്താന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി ബന്ധപ്പെടുത്തും. ഡാനിഷാണ് യൂട്യൂബര്‍മാരെ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നത്. 

ഫൈസലാബാദ് സ്വദേശിയായ നാസിറിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന നാസിര്‍ ധില്ലണ് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഈ യൂ ട്യൂബ് ചാനല്‍ വഴി ഇന്ത്യക്കാര്‍ക്ക് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതിനുള്ള വിസാ നടപടികളെ സംബന്ധിച്ച നിരവധി വീഡിയോകള്‍ നാസിര്‍ ചെയ്തിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് നാസിറിനെ പാകിസ്താാന്‍ ചാര സംഘടനയായ ഐഎസ്‌ഐ റിക്രൂട്ട് ചെയ്തത്.