1991-ൽ അസാധാരണമായി തകർന്നടിഞ്ഞ ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയെ രക്ഷിക്കുന്നതിന് നരസിംഹറാവു കണ്ടെത്തിയ ഒറ്റമൂലിയായിരുന്നു ഡോ. മൻമോഹൻ സിങ്. രക്ഷയ്ക്കായി ഐ.എം.എഫ്. ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യ സംഘടനകളെ രാജ്യംസമീപിച്ചു. എന്നാൽ, സഹായം ലഭിക്കണമെങ്കിൽ ഇന്ത്യയുടെ ലൈസൻസ് രാജ് അവസാനിപ്പിക്കണമെന്നതടക്കമുള്ള ഉപാധികൾ ഐ.എം.എഫ.് മുന്നോട്ടുവെച്ചു. ഈ സാഹചര്യത്തിലാണ് മൻമോഹൻ സിങ്ങിനെ നരസിംഹറാവു ധനകാര്യമന്ത്രിയായി നിയോഗിക്കുന്നത്.

To advertise here,

രാഷ്ട്രീയക്കാരനല്ലാത്ത മൻമോഹൻ സിങ്ങിനെ മന്ത്രിയാക്കിയതിൽ പരമ്പരാഗത രാഷ്ട്രീയക്കാരും സ്ഥാനമോഹികളും പ്രതിഷേധിച്ചെങ്കിലും റാവു വഴങ്ങിയില്ല. കുൽദീപ് നയ്യാർ അതോർക്കുന്നത് ഇങ്ങനെയാണ്: 'ധനമന്ത്രിയായി ഡോ. മൻമോഹൻ സിങ്ങിനെ നിയോഗിച്ചതിലൂടെ പ്രധാനമന്ത്രി നരസിംഹറാവു പലരുടെയും നെറ്റി ചുളിപ്പിച്ചു. എന്നാൽ, തുടർന്നുള്ള മൻമോഹൻ സിങ്ങിന്റെ പ്രവർത്തനം രാജ്യത്തെ കടുത്ത പ്രതിസന്ധിയിൽനിന്ന് കരകയറ്റി.'

സാമ്പത്തികപ്രതിസന്ധി മറികടക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ അഴിക്കണമെന്നും പൊതുമേഖലകൾ സ്വകാര്യമേഖലയ്ക്കായി തുറക്കണമെന്നും ഡോ. മൻമോഹൻ സിങ് നിർദേശിച്ചു. ഒന്നടങ്കം സാമ്പത്തികനിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനെ കോൺഗ്രസ് എതിർത്തെങ്കിലും നരസിംഹറാവു മൻമോഹൻ സിങ്ങിന്റെ നിർദേശങ്ങൾക്ക് അംഗീകാരം നൽകി. ധനമന്ത്രിയായി ചുമതലയേറ്റശേഷം 1991 ജൂൺ 24-ന് മൻമോഹൻ സിങ് നടത്തിയ ആദ്യത്തെ പത്രസമ്മേളനം തന്നെ പൊളിച്ചെഴുത്തിന്റെ ആദ്യ സൂചനകൾ നൽകി. ആ പ്രഖ്യാപനങ്ങൾ രാജ്യത്ത് അതുവരെ പിന്തുടർന്നിരുന്ന നയങ്ങളുടെ മാറ്റിപ്പണിയലും ഭാവികാല സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിന്റെ വിളംബരങ്ങളുമായി.