ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടത്തിവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയില്‍ (Special Intensive Revision - SIR) പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

To advertise here,

ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ പുറത്തുവന്നത്. ബംഗ്ലാദേശ്, നേപ്പാള്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിലരും വരെ ഇന്ത്യന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

ഓഗസ്റ്റ് ഒന്നിനും 30-നും ഇടയില്‍ സമഗ്രമായ പരിശോധന നടത്തുമെന്നും യോഗ്യരല്ലെന്ന് കണ്ടെത്തുന്ന പേരുകള്‍ സെപ്റ്റംബര്‍ 30-ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും ഒരു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗം വ്യക്തമാക്കി.

ബിഹാറില്‍ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി വീടുകള്‍ കയറിയുള്ള പരിശോധനയ്ക്കിടെ ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ള നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം ആളുകളെ ബിഎല്‍ഒമാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ആധാര്‍, താമസ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും സ്വന്തമാക്കിയിട്ടുണ്ടെന്നും കമ്മിഷന്‍ അംഗം വെളിപ്പെടുത്തി.

കരട് പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാരില്‍ നിന്ന് വ്യാഴാഴ്ച വരെ ആകെ 1,95,802 അപേക്ഷകള്‍ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചു. ഇതില്‍ 24,991 അപേക്ഷകള്‍ ഇതിനകം ഇആര്‍ഒമാര്‍ തീര്‍പ്പാക്കിയിട്ടുണ്ട്.