മുംബൈ: കാലവർഷം പതിവിലും കുറയാനുള്ള സാഹചര്യവും ഇന്ധനവില വർധനയും രാജ്യത്തെ വിലക്കയറ്റം ഉയരാനിടയാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രധനമന്ത്രാലയം. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായിട്ടുള്ള തടസ്സം കനത്ത വെല്ലുവിളിയാണെന്നും മേയ് മാസത്തിലെ അവലോകന റിപ്പോർട്ടിൽ ധനമന്ത്രാലയം പറയുന്നു.

To advertise here,

സേവന കയറ്റുമതിയിലെ മുന്നേറ്റവും ഉയർന്ന വിദേശനാണ്യ കരുതൽശേഖരവും ശക്തമായ തൊഴിൽ വിപണിയും സമ്പദ്‌വ്യവസ്ഥയെ ഉറപ്പിച്ചുനിർത്തുന്നു. എന്നാൽ, ഉയർന്ന ഇന്ധനവില രൂപയുടെ മൂല്യശോഷണം, ഉത്പന്നവിലകളിലെ വർധന, കാലവർഷത്തിലെ കുറവ് എന്നിവ വരുംനാളുകളിൽ വെല്ലുവിളിയായേക്കാം. പെട്രോൾ, ഡീസൽ വിലകൾ ഉയർന്നത് ഗതാഗതച്ചെലവ് കുത്തനെ കൂട്ടുന്നു. ഇത് വിലക്കയറ്റത്തിനു കാരണമാകുന്നതാണ്. ഊർജം, ഭക്ഷണം എന്നിവയുടെ വിലയിൽ വരുംമാസങ്ങളിൽ ഇനിയും ഉയരാനുള്ള സാഹചര്യമാണുള്ളത്. ഈ വർഷം കാലവർഷം ശരാശരിയിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. അങ്ങനെ വന്നാൽ കാർഷികോത്പാദനത്തെ ബാധിക്കും. ഭക്ഷ്യവിലക്കയറ്റത്തിന് ഇതുകാരണമാകും.

പുതിയ സാഹചര്യത്തിൽ 2026-’27 സാമ്പത്തികവർഷം സാമ്പത്തിക, ധനകാര്യ, ഘടനാപരമായ മേഖലകളിൽ ജാഗ്രതയോടെയുള്ള സമീപനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. വളർച്ച നിലനിർത്തി പണപ്പെരുപ്പം കുറച്ചു മുന്നോട്ടുപോകാൻ കരുതലുണ്ടാകണമെന്നാണ് റിപ്പോർട്ടിൽ ധനമന്ത്രാലയം പറഞ്ഞുവെക്കുന്നത്.