ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാനമായ നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീകളായ രാഷ്ട്രീയ നേതാക്കൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയാൽ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും സ്ഥാനാർത്ഥികൾ ഈ നിർദേശം ലംഘിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് ശിക്ഷാ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

തിരഞ്ഞെടുപ്പ്, നിയമ വകുപ്പ് ഉദ്യോ​ഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് സ്ത്രീകളുടെ അഭിമാനത്തെ മോശമാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂക്ഷവിമർശനം ഉന്നയിച്ചതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ത്രീകളുടെ ബഹുമാനത്തിനും അന്തസ്സിനും കളങ്കമേല്പിക്കുന്ന പ്രവൃത്തികളിൽ നിന്നും സംസാരങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

സ്ഥാനാർത്ഥികൾ വ്യക്തിപരമായ ആക്രമണങ്ങളോ പൊതുചുമതലകളുമായി ബന്ധമില്ലാത്ത വിമർശനങ്ങളോ ഒഴിവാക്കണമെന്ന് കമ്മീഷണർ ഊന്നിപ്പറ‍ഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതും സ്ത്രീകളോട് അനാദരവ് പുലർത്തുന്നതുമായ അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി കർശനമായ നടപടിയെടുമെന്ന് ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന എല്ലാവരും പൊതുസ്ഥലത്തും പ്രസംഗങ്ങളിലും മാന്യമായ പെരുമാറ്റവും ഭാഷയും ഉയർത്തിപ്പിടിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു.