ന്യൂഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിര്‍ദ്ദേശത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീവ്ര വോട്ടർപട്ടിക പരിഷ്കരണം (SIR- സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) നടത്തിയിരുന്നു. ഈ നടപടി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
വോട്ടര്‍ പട്ടിക പരിഷ്കരണം ബിഹാര്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പുതന്നെ വന്നേക്കാം. തീവ്ര വോട്ടർപട്ടിക പരിഷ്കരണം എപ്പോള്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ചോദിച്ചു. സെപ്റ്റംബറോടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഒക്ടോബറില്‍ നടപടികള്‍ ആരംഭിക്കുമെന്നും മിക്ക ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കിയതായാണ് വിവരം. പുനഃപരിശോധന സമയത്ത് വോട്ടര്‍മാരെ തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശികമായി അംഗീകരിക്കപ്പെട്ടതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ സര്‍ട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇത് തീരുമാനിക്കുന്നത്. ഇവ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും.
ഉദാഹരണത്തിന്, ആദിവാസി ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തീരപ്രദേശങ്ങളിലും തിരിച്ചറിയലിനും താമസത്തിനുമുള്ള തെളിവായി പലപ്പോഴും തനതായ രേഖകളുണ്ട്. പലയിടങ്ങളിലും, പ്രാദേശിക സ്വയംഭരണ കൗണ്‍സിലുകളും തദ്ദേശ സ്ഥാപനങ്ങളും വ്യാപകമായി അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുണ്ട്. സ്ഥിരീകരണ പ്രക്രിയയ്ക്ക് അന്തിമരൂപം നല്കുമ്പോള് ഈ വ്യത്യാസങ്ങള്‍ കൂടി പരിഗണിക്കണമെന്ന് കമ്മീഷന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഇരട്ടപ്പേരുകള്‍, പൗരന്മാരല്ലാത്തവര് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി വോട്ടര്‍ പട്ടിക പരിഷ്കരിക്കുകയും അതോടൊപ്പം യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയുമാണ് പ്രത്യേക പുനഃപരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി എസ്ഐആർ തിരക്കിട്ടു നടപ്പാക്കിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. സുപ്രീം കോടതി വരെ എത്തിയ കേസിൽ ഒടുവിൽ പട്ടിക തയ്യാറാക്കുന്നതിന് അനുമതി നൽകിയെങ്കിലും മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആധാർ കാർഡ് വോട്ടിങ്ങിനുള്ള രേഖയായി കണക്കാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
Content Highlights: The Election Commission of India plans a nationwide voter list revision (SIR) to ensure accuracy
Published: 10 Sept 2025, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented