ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയൽ രേഖകൾ ചമയ്ക്കൽ, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട വൻ അന്തർസംസ്ഥാന മാഫിയാ ശൃംഖലയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. പശ്ചിമ ബംഗാൾ, ഡൽഹി, ഉത്തർപ്രദേശ്, ഹരിയാണ, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ തിരച്ചിലിൽ കണക്കിൽപ്പെടാത്ത പണം, സ്വർണ്ണം, നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതീവ രഹസ്യമായും ആസൂത്രിതമായും പ്രവർത്തിക്കുന്ന വളരെ വലിയൊരു ശൃംഖലയാണിതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.

To advertise here,

അനധികൃതമായി അതിർത്തി കടന്നെത്തുന്ന ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി എന്നിവ വ്യാജമായി നിർമ്മിച്ച് നൽകുന്നതാണ് ഈ മാഫിയയുടെ പ്രധാന പ്രവർത്തനമെന്ന് ഇഡി കണ്ടെത്തി. ഇത്തരത്തിൽ ഇന്ത്യൻ പൗരത്വം വ്യാജമായി നേടിയെടുക്കുന്ന കുടിയേറ്റക്കാർ വിവിധ നഗരങ്ങളിൽ സ്ഥിരതാമസമാക്കുകയും പലപ്പോഴും വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് കരസ്ഥമാക്കി വിദേശത്തേക്ക് കടക്കുകയും ചെയ്യുന്നു. ഇതിനായി അബ്ദുൾ അവ്വാൽ എന്ന ബാങ്ക് ഏജന്റ് സാധരണക്കാരായ പൗരന്മാരുടെ വിരലടയാളം തട്ടിയെടുത്ത് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് അക്കൗണ്ടുകൾ തുറന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടുകൾ (എഫ്.സി.ആർ.എ. വഴി) സൺ ഷൈൻ ഹെൽത്ത് ആൻഡ് സോഷ്യൽ വെൽഫെയർ സൊസൈറ്റി പോലുള്ള ട്രസ്റ്റുകൾ വഴി വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി വെളുപ്പിക്കുന്ന രീതിയും ഇവർ അവലംബിച്ചു. പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ 20,000 രൂപയിൽ താഴെയുള്ള ചെറിയ തുകകളായിട്ടാണ് ഈ പണം പിൻവലിച്ചിരുന്നത്. ഈ ശൃംഖലയുടെ പ്രധാനികളിൽ ഒരാളായ ആദിൽ-ഉർ-റഹ്മാൻ അഷ്റഫി എന്ന ബംഗ്ലാദേശി പൗരൻ വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പശ്ചിമ ബംഗാളിൽ താമസിക്കുകയും വിദേശയാത്രകൾ നടത്തുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള അതീവ ഗൗരവകരമായ കുറ്റകൃത്യങ്ങളും ഈ സംഘം നടത്തിവന്നിരുന്നതായാണ് റിപ്പോർട്ട്. ഒരു ബംഗ്ലാദേശി യുവതിയെ അതിർത്തി കടത്തിക്കൊണ്ടുവന്ന് വ്യാജ ആധാർ രേഖകൾ നൽകി ഒരാൾക്ക് വിറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പശ്ചിമ ബംഗാളിലെ ഒരു സെമിനാരിയിൽ നിന്ന് കണക്കിൽപ്പെടാത്ത 40 ലക്ഷം രൂപയും സ്വർണ്ണ നാണയങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു. നിലവിൽ അറസ്റ്റിലായ താനിയ മൊണ്ടാൽ ഉൾപ്പെടെയുള്ളവരുടെ മൊഴികളുടെയും പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെയും അടിസ്ഥാനത്തിൽ മാഫിയയുടെ കൂടുതൽ അന്തർദേശീയ ബന്ധങ്ങളെക്കുറിച്ച് ഇഡി അന്വേഷണം തുടരുകയാണ്.