
പ്രതീകാത്മക ചിത്രം Photo: Illustration/ Mathrubhumi
ന്യൂഡൽഹി: ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്‌ഐആർ) ചൊവ്വാഴ്ച തുടക്കമാകും. ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും.
വോട്ടർമാർ വിവരങ്ങൾ നൽകണം. എന്യൂമറേഷൻ പ്രക്രിയ ഡിസംബർ നാലുവരെയാണ്. ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ഒരുമാസം കരട് പട്ടികയ്ക്കുമേൽ ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാം. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 51 കോടി വോട്ടർമാരാണുള്ളത്. മൂന്നുമാസം നീളുന്ന വോട്ടർപട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവർഷം ഫെബ്രുവരി ഏഴിന് പൂർത്തിയാകും.
കേരളത്തിനുപുറമേ തമിഴ്‌നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്‌ഐആർ.
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്തവർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എസ്‌ഐആർ. ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട അസമിനെ എസ്‌ഐആറിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അസമിനായി പ്രത്യേകം ഉത്തരവിറക്കുമെന്നാണ് തിരഞ്ഞെടുപ്പുകമ്മിഷൻ അറിയിച്ചത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അസമിൽ പൗരത്വ പരിശോധനാപ്രക്രിയ നടന്നുവരുകയാണ്.
സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് നടക്കുന്ന ഒമ്പതാമത് എസ്‌ഐആർ ആണ് ഇത്തവണത്തേത്. 2002-’04 കാലത്താണ് അവസാനമായി നടന്നത്.
Content Highlights: eci set to begin sir exercise in nine states
Published: 04 Nov 2025, 03:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented