മുംബൈ: എൻസിപി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ മരണത്തിൽ ചോദ്യങ്ങളുമായി അദ്ദേഹത്തിന്റെ അനന്തരവനും എൻസിപി എംഎൽഎയുമായ രോഹിത് പവാർ. അജിത്തിന്‍റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ എല്ലാവർക്കും സംശയങ്ങളുണ്ടെന്നും വിഷയത്തിൽ ഫെബ്രുവരി പത്താം തീയതി വിശദമായ ഒരു പ്രസന്റേഷൻ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

എൻസിപിയുടെ ഇരുപക്ഷവും ഒരുമിക്കണമെന്ന് അജിത് ആഗ്രഹിച്ചിരുന്നതായും ലയനത്തിനുള്ള ശ്രമങ്ങൾ തുടരുമെന്നും രോഹിത് പറഞ്ഞു. ബാരാമതി ജില്ലാ പരിഷദിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജിത് മരിച്ച വിമാനാപകടത്തേക്കുറിച്ച് എല്ലാവരുടെയും മനസ്സിൽ ചോദ്യങ്ങളും സംശയങ്ങളുമുണ്ട്. ഫെബ്രുവരി പത്താം തീയതി മുംബൈയിൽ ഒരു പ്രസന്റേഷൻ അവതരിപ്പിക്കും. എങ്ങനെ ആ അപകടം സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു- ഇക്കാര്യങ്ങളൊക്കെ ഫെബ്രുവരി പത്താം തീയതി ഉന്നയിക്കും, രോഹിത് പറഞ്ഞു.

ജനുവരി 28-ാം തീയതിയാണ് അജിത് സഞ്ചരിച്ച ലിയർജെറ്റ് വിമാനം തകർന്നുവീണത്. ബാരാമതിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി ബാരാമതി വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കവേ തകർന്നുവീണ് അഗ്നിഗോളമാകുകയായിരുന്നു.