ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ ബസ് അപകടത്തിൽപെട്ട് ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. സ്ലീപ്പർ ബസ്സ് ട്രെയിലർ വാഹനവുമായി കൂട്ടിയിടിച്ച് തീപ്പിടിച്ച് പൊട്ടിത്തെറിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

To advertise here,

ചൊവ്വാഴ്ച അർധരാത്രി രണ്ടരയോടെയായിരുന്നു അപകടം. ഋഷികേശിൽനിന്ന് മധ്യപ്രദേശിലെ ഇന്ദോറിലേക്ക് പോവുന്ന ബസ് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വാഹനത്തിനും തീപ്പിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ ബർത്തിൽ കിടന്നിരുന്നവർ താഴേക്ക് വീണു. വീഴ്ചയിലാണ് രണ്ട് പേർ മരണപ്പെട്ടത്. പൊള്ളലേറ്റാണ് അഞ്ച് പേർ മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ദൗസയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. എന്നാൽ, ഡ്രൈവർ ഉറങ്ങിപ്പോയതാവാമെന്ന് പോലീസ് സംശയിക്കുന്നു. അമിതവേഗതയിലാണ് ബസ് സഞ്ചരിച്ചിരുന്നതെന്ന ദൃക്‌സാക്ഷി മൊഴികളുമുണ്ട്. ഇതും അപകടത്തിനിടയാക്കിയതായി കരുതുന്നു.

അഗ്നിശമനസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. എന്നാൽ, സംഭവം നടന്ന് ഏറെ വൈകിയാണ് ഫയർ ബ്രിഗേഡ് എത്തിയതെന്നും അതാണ് കൂടുതൽ മരണത്തിനിടയാക്കിയതെന്നും പ്രദേശവാസികളും ദൃക്‌സാക്ഷികളും ആരോപിക്കുന്നുണ്ട്. തീപ്പിടിത്തമുണ്ടായി ഒരു മണിക്കൂറിന് ശേഷമാണ് ബസ്സിനുള്ളിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താൻ സാധിച്ചത്. ബസ്സിന്റെ സ്റ്റോറേജിനുള്ളിൽ സിഗരറ്റ് പാക്കറ്റുകളുണ്ടായിരുന്നുവെന്നും ഇത് തീ വ്യാപിക്കാൻ ഇടയാക്കിയതായും അവർ പറഞ്ഞു.